Sunday, September 30, 2012

അമരീഷ് പുരി സുബ്രേട്ടന്‍

അങ്ങാടീലെ പഞ്ചായത്ത് കിണറിനെ അത് മുടീട്ടും  സുബ്രേട്ടന്റെ കിണര്‍ എന്നറിയപ്പെട്ടിരുന്നത് ആ ഒരു ഒടുക്കത്തെ വീഴ്ച്ചയുടെ ആഫ്റ്റര്‍ ഇഫെക്ടായിട്ടയിരുന്നു

കോപം ക്രോധം ദേഷ്യം എന്നിവയുടെ പര്യായമായിരുന്നു സുബ്രേട്ടന്‍.അതായത് ഒരീച്ച വന്നു മൂക്കിലിരുന്നാ ആ ഈച്ചയുടെ അപ്പാപ്പന്റെ തന്തക്ക് വരെ തെറി വിളിക്കുന്ന സൌമ്യസ്വഭാവം.എന്തൊക്കെയുണ്ട് സുബ്രേട്ടാ വിശേഷങ്ങളെന്നു ചോദിച്ചാല്‍ നിന്‍റമ്മേനോട് പോയി ചോദിക്കെടാ ചെക്കാന്നു പറയേണ കുശലാന്വേഷണചാരുത  അതുകൊണ്ട് ആളുടെ വീട്ടിലെ പട്ടി കുരക്കുന്നത് ഞങ്ങടെ വീട്ടിലെ പൂച്ച ഏമ്പക്കം വിടുന്നത് പോലായിയിരുന്നു.കോഴികള്‍ മുട്ട ഇട്ടാല്‍ വരെ കൂവാതെ കാര്‍ത്യേടത്തീടെ മുന്നീ വന്നു ഒന്ന് ഞെളിഞ്ഞു "ദേ സാധനം മ്മേ ഡെലിവറി ചെയ്തിട്ടുണ്ട് ട്ടാ"ന്ന് ഇന്റിക്കെഷന്‍ കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ .

പാറപ്പുറത്തു കല്ലിട്ടോരക്കണ നല്ല ഗുമ്മു സൌണ്ട്, ആറടി പൊക്കത്തില്‍ നല്ല കാപ്പിക്കുരുവിന്റെ കളറില്‍ കടഞ്ഞെടുത്തിരിക്കണ പോലുള്ള ആള്‍ടെ ബോഡിക്കാകെയോരാപവാദം എട്ടാം മാസത്തെ ഗര്‍ഭം (വേണമെങ്കില്‍ ഒരു മാസം കുറക്കാം ) പോലുള്ള വയറായിരുന്നു.

ഈ ജിമ്മന്‍ ബോഡി കാണിക്കാനാണോന്നറിയില്ല ഫാഷന്‍ ടിവിയിലെ മോഡല്‍സിന്റെ പോലായിരുന്നു ഈ കുരുപ്പിന്റെ ഡ്രെസ്സിങ്ങ്.ഒരു ലാര്‍ജ്‌ "സ്മാള്‍" ഉള്‍കൊള്ളാന്‍ കഴിയുന്ന തെശ്ശേരിക്കുളം പോലെയുള്ള പൊക്കിളിനു ഒരു ചാണ്‍ താഴെ,വയറ് അവസാനിക്കുന്ന ഭാഗത്ത്നിന്നും തുടങ്ങുന്ന മുണ്ട് കേറ്റിമടക്കികുത്തി മുട്ടുകാലിനു രണ്ടു ചാണ്‍ മേലെ അവസാനിച്ചിരുന്നു മുണ്ടിന്റെ വിസ്തീര്‍ണ്ണം പിന്നെ ഷോള്‍ഡറില്‍ ഒരു തോര്‍ത്തുമുണ്ടും. ഈ വേഷത്തില് മരം കീറാന്‍ കോടാലിയും കൊണ്ട് നിക്കണ സുബ്രേട്ടനെ പിന്നീന്നു കണ്ടാല്‍ സെര്‍വ് ചെയ്യാന്‍ നിക്കണ സെറീനാ വില്ല്യംസാന്നേ ആരും പറയൂ

കശ്മീര്‍ താഴ്വര പോലെ സുന്ദരമായ "റാംമ് വേ"യില്‍ സുബ്രെട്ടന്റെ ഒന്നര ഏക്കറില്‍ കൊക്കോയും റബ്ബറും ചാംബയും ലൂബിക്കയും ജാതിക്കയും ആളുടെ കൈക്കരുത്തില്‍ വിളഞ്ഞുനിന്നു.അവിടുത്തെ എല്ലാ പണിയും മൂപ്പര് തന്നെയാണ് ഒറ്റയ്ക്ക് ചെയ്തിരുന്നു.

കൊമ്പന്‍ മീശയും കട്ടപിരിയന്‍ പുരികവും മായാവി ചിത്രകഥയിലെ വിക്രമിനെ പോലെ സദാ സമയവും ഗൌരവും തുടിക്കുന്ന ആള്‍ടെ മുഖവുമായിരുന്നു അന്ന് എല്ലാ കുട്ടികളുടെയും പേടിസ്വപ്നം.കുറുമ്പേടുത്താലോ ചോറ് തിന്നാതിരുന്നാലോ അമ്മമാര്‍ കുട്ടികളെ പറഞ്ഞു പേടിപ്പിച്ച "കോക്കു" ഇദ്ദേഹമായിരുന്നു.ഒരു തവണ ആള്‍ടെ വായെന്നു നല്ല പച്ചത്തെറി കേട്ടിട്ടുള്ള വലിയവരും പൂവനെ കണ്ട പെടക്കൊഴികളെ പോലെ ആളോട് മുട്ടാണ്ട് വളരെ ഒതുങ്ങി കഴിഞ്ഞിരുന്നു.

അങ്ങിനെ ആ ഭാഗത്തെ നാട്ടുരാജാവായി വാണിരുന്ന സുബ്രേട്ടന് ആ നാട്ടില്‍ ഒരേയൊരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മനു.എന്റെ കൂട്ടുകാരന്‍.ഈര്‍ക്കിലി കൊണ്ടുള്ള നൂറാം കോല്‍ കളിയില്‍ എന്റെ ആജന്മ എനിമി.കല്ലുകളിയില്‍ എന്റെ പാര്‍ട്ട്‌ണര്‍.അരീസക്കായ (ഗോലി) കളിയിലെ ഭാവിവാഗ്ദാനം.  

അടയും ചക്കരയും പോലിരുന്ന അയല്‍വക്കകാരായ മനുവിന്റെയും സുബ്രേട്ടന്റെയും കുടുംബങ്ങള്‍ മനു വളര്‍ന്നു വന്നതോടെ ഇന്ത്യയും പാക്കിസ്ഥാനും പോലായി.വേറൊന്നും കൊണ്ടല്ല, ഫലഭൂയിഷ്ട്ടമായ സുബ്രെട്ടന്റെ പറമ്പിലേക്കുള്ള മനുവിന്റെ നുഴഞ്ഞുകയറ്റം പര്‍വെസ്‌ മുഷാറഫ്‌ കണ്ടിരുന്നെങ്കില്‍ ഒരു ലോഡ്‌ പാക്കിസ്ഥാനികളെ മനുവിന്റെ വീട്ടിലേക്ക് ട്രെയിനിങ്ങിനു അണ്‍ലോഡ്‌ ചെയ്തേനെ.

സ്വന്തം മക്കള്‍ ജാതിക്കാ പൊട്ടിച്ചാല്‍ പോലും തേങ്ങ മടല് കൊണ്ട് വീക്കണ കര്‍ന്നോര്‍ കിലോയ്ക്ക് 220രൂപയുള്ള കൊക്കോ പൊട്ടിച്ചാ എങ്ങിനെ പട്ട മടല് കൊണ്ട് വീക്കാതിരിക്കും?മനുവിന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മാങ്ങാ പറിയും വെടിവെപ്പും തുടര്‍ന്ന് വന്ന ഈ അതിര്‍ത്തി പ്രദേശത്ത് ഈ കൌണ്ടെര്‍ അറ്റാക്കോടെ യുദ്ധസമാനമായ സാഹചര്യം ഒരുങ്ങി വന്നു

ഈ സ്കഡ് മിസൈലിന് പകരമായി പിറ്റേ ദിവസം രാവിലെ തന്റെ പറമ്പില് സ്ഥിരം പട്രോളിങ്ങിനിറങ്ങിയ സുബ്രെട്ടന് നേരെ മനു ജൈവായുധം പ്രയോഗിച്ചു.സുബ്രേട്ടന്റെ പറമ്പിനു ചേര്‍ന്ന് നില്ക്കണ കശുമാവിന്റെ താഴത്തെ കൊമ്പില്‍ കൂട് കൂട്ടിയ തെനിച്ചകൂട്ടത്തിലെക്ക് കല്ലെടുത്ത്‌ ഒരു കീറാ കീറി.അപകടം മണത്ത സുബ്രേട്ടന്‍ വീട്ടിലേക്ക് ഒരു ഒരുപ്പോക്കായിരുന്നു.സ്പോട്ടില് ടൈംകൌണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേര് പോയേനെ.

തേനീച്ച വരെ ദിപ്പെ ഇവിടുണ്ടായ ആളെവിടെപ്പോയീന്നു റഡാര്‍ വെച്ച് അരിച്ചു പെറുക്കീട്ടും കാണാതായപ്പോ സ്റ്റാന്‍ഡില് തിരിച്ചുവന്ന് ഹാള്‍ട്ടായി.തലതിരിവുള്ള രണ്ടു തേനീച്ചമാത്രം തിരിച്ചോടിയ മനുവിന്റെ പള്ളക്കിട്ടു രണ്ടു കുത്ത് കുത്തി എന്‍ജോയ് ചെയ്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷമുള്ള ബുഷിനെ പോലായി സുബ്രേട്ടന്‍.വീട്ടിലേക്ക് പായുന്നതിനു തൊട്ടുമുമ്പ് തന്റെ മുന്നില്‍ വീണ തേനീച്ചയെ വീക്കിയ കല്ലും കൊണ്ട് പലവട്ടം തോറബോറ കേന്ദ്രീകരിച്ചു നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല.സന്ധ്യവരെ കാത്തിരുന്നിട്ടും കാണാതായപ്പോ ആ കല്ല് മടിക്കുത്തില്‍ മുറുക്കാന്‍ പൊതി പോലെ സൂക്ഷിച്ച് പതിവ് ഈവനിംഗ് വാക്കിന് ജങ്ങ്ഷനിലേക്കിറങ്ങി.

ചാരായഷാപ്പിലും തൊട്ടടുള്ള കപ്പേളയില്‍ നോവേനക്കും ബാലന്‍ നായരുടെ കടേലും സീനത്ത്‌ ഹോട്ടലിലും ഗബ്രിയേല്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലും എന്തിനധികം അങ്ങാടീലുണ്ടായിരുന്ന പോലീസ് സ്റ്റാഷനില്‍വരെ പതിവിലേറെ തിരക്കായിരുന്നു..എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞപോലെ...

അന്ന് പതിവുള്ള നൂറിനു പകരം ഒരു ഇരുന്നൂറാ പൂശി.തിരക്ക്കാരണം ഷാപ്പിന്റെ പടിയിലുള്ള ഇരുത്തം അന്ന് നേരെ എതിര്‍ വശത്തുള്ള പഞ്ചായത്ത് കിണറിന്റെ കൈവരിയിലാക്കി.വരാനുള്ളത് വഴീ തങ്ങില്ലല്ലോ?നിര്‍മ്മ സോപ്പ്പൊടിയുടെ പത പോലെ പ്രതികാരവും പറ്റും നുരഞ്ഞു പൊന്തി.പെട്ടെന്ന് റോഡിന്റെ എതിര്‍വശത്ത് നൈസ് സ്റ്റൊഴ്സിന്റെ ഉമ്മറത്ത്‌ വര്‍ഗീസുട്ടിചേട്ടന്റെ സുന്ദരി നായക്കുട്ടിയുമായി കുശലാന്വേഷണം നടത്തികൊണ്ടിരിക്കുകയായിരുന്ന നാടന്‍പട്ടിയെ മനുവാണോന്ന് സങ്കല്‍പ്പിചിട്ടാണോന്നറിയില്ല മടിയിലിരുന്ന കല്ല്‌ കൊണ്ട് ഒരറ്റ വീക്കാ വീക്കി.സ്വന്തം കാമുകിയുടെ മുമ്പില്‍വെച്ച് അതും മ്മടെ അത്മാഭിമാനത്തിന് തൊട്ടുതാഴെ കീറ് കിട്ട്യാ ഏതു നടന്‍പട്ടിയും അള്‍സേഷ്യനാവില്ലേ ?ഹ്ഹ്ഴേ...ന്നു അലറി കിണറ്റുകരയില്‍ ഇരിക്കണ സുബ്രേട്ടന് നേരെ ചീറി ഒരു വരവായിരുന്നു.എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചത് കാരണം ആ വെപ്രാളത്തില്‍ ഒന്ന് ചെറുതായി കാല് പോക്കിയതെ ആള്‍ക്ക് ഓര്‍മയുള്ളൂ..നല്ല ടൈലിട്ട തറയില്‍ പശു നല്ല സ്മൂത്തായിട്ട് ചാണകമിട്ട പോലെ നദിയ കൊമേനേച്ചി ജിംനാസ്റ്റിക്കില്‍ വെരി കണ്‍ഫര്‍ട്ടബിളായി  ലാന്‍ഡ്‌ ചെയ്യണപോലെ രണ്ടാള്‍ടെ പൊക്കത്തില് വെള്ളമുള്ള കിണറ്റിലേക്ക് സ്ലോമോഷനില്‍ ഒരറ്റ പോക്കാ...  

ആദ്യമായി കിണറ്റില്‍ വീഴുന്നതിന്റെ സന്തോഷത്തില്‍ ഒന്നും രണ്ടും വെള്ളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ കാര്യം ആളു സാധിച്ചു.നാട്ടുകാര്‍ ഇട്ടു കൊടുത്ത ബക്കറ്റില്‍ "ഹോ ഒന്ന് വിശാലമായി കുളിച്ചു"എന്ന ഭാവത്തില്‍ ചമ്രം പടിഞ്ഞിരുന്ന് സമാധിയിലിരിക്കണ സ്വാമിയെ പോലെ കേറി വന്ന സുബ്രേട്ടന്‍ കണ്ടത് "ഇയാള്‍ക്കിപ്പോ കുളിക്കാന്‍ വേറെവിടെയും സ്ഥലം കണ്ടില്ലേ"ന്ന ഭാവത്തില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പില്‍ ഇടിച്ചു കയറി നില്ക്കണ മനുവിനെയായിരുന്നു.

ഹാര്‍ഡ്‌ ഡിസ്ക് അടിച്ചുപോയ കമ്പ്യൂട്ടര്‍ പോലെ സ്ഥലകാല ബോധം നഷ്ടപെട്ടിരുന്ന സുബ്രേട്ടന്‍ മനുവിനെ കണ്ടപാടെ സ്വിച്ചിട്ട പോലെ മടിക്കുത്തില്‍ തപ്പി നോക്കിയെങ്കിലും കല്ല് പോയിട്ട് മുണ്ട് വരെ ഇല്ലാത്ത അവസ്ഥയില്‍ ഒരു വള്ളി ട്രോസര്‍ എങ്കിലുമുണ്ടല്ലോയെന്നു റിയലൈസ് ചെയ്യുകയും ലോകത്തേറ്റവും വലിയ തെറികള്‍ വിഴുങ്ങികൊണ്ട് നീണ്ട ഒരു നെടുവീര്‍പ്പ് റിലീസ് ചെയ്യുകയും ചെയ്തു.

അന്നുവരെ സുബ്രേട്ടന്റെ മുഖത്തുനോക്കി ചിരിച്ചിട്ടില്ലാത്ത വെള്ളിക്കുളങ്ങരക്കാര്‍ വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു ഒരു മാലപ്പടക്കം കണക്കെ...സുബ്രേട്ടന്‍ ആദ്യമായി തിരിച്ചും.....          

Sunday, September 16, 2012

വിമ്മിഷ്ട്ടം

"സുകുവേട്ടാ, ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ?ഒരു കല്യാണമൊക്കെ കഴിക്കെണ്ടേ?"യെന്ന ഓര്‍ഡിനറിയിലെ വിറ്റില്‍ ചിരിക്കാത്ത ഭര്‍ത്താക്കന്മാരുണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍..!

ദേരയിലെ ഹയാത്ത് റീജന്‍സിയിലെ ഗല്ലെരിയ സിനിപ്ലക്സില്‍ ഈ തമാശ കേട്ട് ഹൃദയം പൊട്ടി പൊട്ടി ചിരിച്ച ഒരു ഭര്‍ത്താവുണ്ട്..മിസ്റ്റര്‍ പോള്‍. നല്ല ചെളിയുള്ള പാടം കാണുമ്പോ താറാവുകള്‍ ആക്രാന്തം കൊണ്ട് കരയുന്ന പോലത്തെ മനോഹരമായ ചിരി കാരണം ചുറ്റുവട്ടത്തിരിക്കുന്നവരുടെ ശ്രദ്ധ പോളേട്ടനിലായി.  ഒരു പപ്പടം കാച്ചണ സമയത്തേക്ക്.  അവസ്ഥയും മനസ്സിലായിട്ടുണ്ടാവും!

അടുത്ത സെക്കന്റില്‍, പെട്ടെന്ന് ചിരി മാഞ്ഞ് ചാണകം ചവിട്ടിയ പോലുള്ള  പോളേട്ടന്റെ മുഖഭാവം കണ്ടിട്ട് ഇന്നലെ ലുലൂന്നു എല്‍സചേച്ചിക്ക് വാങ്ങി  കൊടുത്ത ഹൈഹീല്‍ഡു ചെരുപ്പ് കൊണ്ട് നല്ലൊരു തേമ്പ്  കിട്ടിയിരിക്കണം.  ചേച്ചി രൂക്ഷമായി  പോളേട്ടനെ നോക്കി.  ആള്‍ പിന്നിലെ വരിയിലിരിക്കണ എന്നെയും.  ആരെയും പെടിച്ചിട്ടൊന്നുമല്ലെങ്കിലും ഞാന്‍ ചിരിച്ചത്‌ വളരെ കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു.അതിലും കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു എന്റെ തൊട്ടടുത്ത്‌ ഭാര്യയോടൊപ്പമിരുന്ന വേറൊരു ഭാഗ്യവാന്‍ ചിരിച്ചിരുന്നത്.  ശ്രീനിവാസന്‍ ചിരിച്ച പോലെ ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ !! മുഖമെല്ലാം വലിഞ്ഞുമുറുകി വളരെ ഡിപ്ലോമാറ്റിക്കായി..അതുവരെ ആര്‍ത്തലച്ച് ചിരിച്ചിരുന്ന ആളാ...

ഞാനും പോളേട്ടനെ നോക്കി പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ സെക്കന്റ്‌ ക്ലാസ് കിട്ടിയവന്‍ തോറ്റവനെ നോക്കണ പോലെ.  രംഗം ശാന്തമായി.  പോള്‍ തിരിഞ്ഞിരുന്നു.  അതിനു ശേഷം സെകന്റില്‍ ഒരു കഷണം വീതം തിന്നുകൊണ്ടിരുന്ന ഇന്റര്‍വെല്ലിനു വാങ്ങിയ 13ദിര്‍ഹത്തിന്റെ പോപ്‌കോണ്‍ ഒരു കഷണം പോലും തിന്നില്ല.പൊട്ടിച്ച 7അപ്പും കുടിച്ചില്ല.ഗ്യാസ് പോയി രണ്ടിന്റെയും.  

വീട്ടിലെത്തി.പ്രതീക്ഷിച്ചപോലെ പോളെട്ടന്റെ ഫോണെത്തി,
"എന്തായ് പോളേട്ടാ"
"അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ?സദ്ദാം തുമ്മിയാലും പോരെ ?"
"നിങ്ങ ഫുഡ്‌ വല്ലതും കഴിച്ചോ?"
"കുത്താന്‍ നിക്കണ പോത്തിനോട് ചോറും കറീം ഉണ്ടാക്കിത്തരാന്‍ പറയാന്‍ പറ്റോ?ആ വാശിക്ക് കറാച്ചി ദര്‍ബാറീന്ന് നാനും മട്ടന്‍ പെഷവാരിയും തട്ടി"
"ഗുഡ്..സിസ്റ്റം കമ്പ്ലൈന്റ്റ്‌ ആണെങ്കിലും ഡൌണ്‍ലോഡിങ്ങിനു സ്പീഡ്‌ കുറവൊന്നും ഇല്ലല്ലോ?ഭാഗ്യം !!"  
"ഇനി"
"പോക്കിരികളും ഗുണ്ടകളുമായ അപ്പന്റെയും ആണ്‍ മക്കളുടെയും ബാക്കി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളുല്ലോ?മത്ത കുത്ത്യാ കുമ്പളം മുളക്ക്യോ?
"കൂള്‍ ചേട്ടാ കൂള്‍ "  
ചെറിയൊരു കൊമ്മേഴ്സ്യല്‍ ബ്രേക്ക്‌ കൊടുത്ത് പോളേട്ടന്‍ ചോദിച്ചു
"അളിയാ നിന്നെ സമ്മതിചളിയാ ഞാന്‍ ആലോചിക്കാറുണ്ട് നിങ്ങളെങ്ങിനെ ഇത്ര സമാധാനത്തില്‍ കഴിയുന്നടെയ്‌?
"ഓഹ് അങ്ങിനോന്നുമില്ലിഷ്ട്ടാ,പരസ്പരസഹകരണവും ബഹുമാനവുമാണ് ദാമ്പത്ത്യത്തിന്റെ അടിത്തറ.അതങ്ങട് ശരിയായാ എല്ലാം ശരിയായി"
"എന്ന് വെച്ചാ"
ലൈഫിലെ വല്യ വല്യ കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കുകയും തീരമാനമേടുക്കയും ചെയ്യുന്നു.ചെറിയ ചെറിയ കാര്യങ്ങള്‍ എല്ലാം അവള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു"
"എങ്ങിനെ"
"അതായത് നാട്ടിലേക്ക് എത്ര പൈസ അയക്കണം,ഏതു വണ്ടി വാങ്ങണം,ഓരോ മാസം എത്ര പൈസ ചിലവാക്കണം,ഓരോ ദിവസവും ആര് ഫുഡ്‌ ഉണ്ടാക്കണം,ഡ്രസ്സ്‌ ആര് കഴുകണം എന്നെല്ലാം തീരുമാനിക്കുന്നത് അവളാണ്"
"അപ്പൊ നീയോ"              
"ഞാന്‍ വല്യ വല്യ കാര്യങ്ങളായ, സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ മത്സരിച്ചാല്‍ ഒബാമേട്ടന് പണി കിട്ടുമോ ?യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി ഈ നിലക്ക് പോയാ മ്മ്ളോട് പൈസ കടം ചോദിക്ക്യോ?പട്ടിക്ക് മീശ മുളച്ചാ അമ്പട്ടനെന്ത് കാര്യം എന്നപോലെ  എമേര്‍ജിംഗ് കേരള വന്നാ മ്മക്ക് എന്താ ഗുണം? ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ആലോചിക്കാറ്..ഇതില്‍ അവള്‍ എതിരഭിപ്രായം പറയാറുമില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമില്ല.."

എന്തോ പുള്ളി ഫോണ്‍ കട്ട് ചെയ്തു.പിടിച്ചതിലും വല്ലിതാണല്ലോ ആളെല്ന്ന് വിചാരിചിട്ടുണ്ടാവും..!    
ഞാനാലോചിക്കുകയായിരുന്നു പോളേട്ടനെക്കുറിച്ച്.  ചെറുപ്പത്തില്‍ എന്തൊരു നല്ല കുരുത്തംകെട്ട മോനായിരുന്നു..!!  വീട്ടില്‍ അപ്പന്റെ കയ്യില്‍ പൂത്ത കാശുണ്ടായിരുന്നെങ്കിലും വല്ലവന്റെയും മാവില്‍ കല്ലെറിയാനും അനശ്വരബസ്സിന് മുളക്കമ്പ് ചെത്തി ചാണകത്തില്‍  അള്ള്വെക്കാനും ദേവദാരുവും വാകമരവും ഫേഷന്‍ ഫ്രൂട്ടും പൂത്ത് നില്‍ക്കണ അവന്റെ വീടിനടുത്തുള്ള ഇടവഴിയില്‍ ചതിക്കുഴിതീര്‍ത്ത്‌ മറ്റുള്ളവരെ വീഴ്ത്താന്‍ എന്തൊരുത്സാഹമായിരുന്നു.  ആഹ് അതൊക്കെ അന്ത കാലം..!!

അത് മാത്രമല്ല ഏതൊരു കാര്യത്തിലും വാശിയുടെ കാര്യത്തില്‍ പോളേട്ടനെ വെട്ടിക്കാന്‍ ഞങ്ങടെ ജെനെറേഷനില്‍ ആണായിപ്പിറന്നവരില്‍ ആരുമുണ്ടായിരുന്നില്ല.  എന്നിട്ടും ചന്തുവിന്റെ അവസ്ഥ കണ്ടില്ലേ.. എല്‍സചേച്ചിയെ കെട്ടിയതിന് ശേഷം ഇറച്ചിക്കടെയെ ചുറ്റിപ്പറ്റി നിക്കണ നാടന്‍ പട്ടിയെ പോലായില്ലേ ജീവിതം.

നടി ഉണ്ണിമേരിയുടെ കടുത്ത ആരാധകനായിരുന്ന പോളേട്ടന്‍ പോയി ക്കണ്ട 34 പെണ്‍കുട്ടികളിലൊന്നും ഉണ്ണിമേരിയുടെ കണ്ണില്ല,മൂക്കില്ലാ,ലൂക്ക്സില്ല എന്നൊക്കെപ്പറഞ്ഞു മഹാമനസ്കതയോടെ ചായയും ബ്രിട്ടാനിയയുടെ ആരോറൂട്ട് ബിസ്ക്കറ്റും തിന്നു നടക്കണ സമയത്താണ് ഞങ്ങളെല്ലാവരും കൂടി ചാലക്കുടി അമ്പ് കാണാന്‍പോയത്‌.  പോളെട്ടന്റെ ജീപ്പിന്റെ മുകളിലും സൈഡിലും പിന്നിലുമൊക്കെയായി തൂങ്ങിപ്പിടിച്ച് 29 പേര്‍.  നല്ല കുണ്ടും കുഴിയുമുള്ള ചാലക്കുടി റൂട്ടില്‍ പൂക്കാവടി ആടണപോലെ പോയ ജീപ്പീന്ന് ഒരു പൂവും കൊഴിഞ്ഞുപോകാതെ ഭാഗ്യം കൊണ്ടുമാത്രം ചാലക്കുടിയെത്തി.  വണ്ടി നിന്നത് മാര്‍ക്കെറ്റ്‌ ജങ്ങ്ഷനിലെ ഒരു ഫ്രൂട്ട്സ്കടയുടെ മുമ്പില്‍.  മാലബള്‍ബ്‌ ഇട്ട്‌ അലങ്കരിച്ചിരുന്ന ആ കടയില്‍ വലിയൊരു റോബസ്റ്റ്കുല തൂക്കിയിട്ടതിനു തൊട്ടടുത്ത് നിന്നിരുന്ന ഒരു നെടുവരയന്‍ സുന്ദരിയില്‍ ആദ്യനോട്ടത്തില്‍ തന്നെ പോളേട്ടന്‍ അനുരാഗ് ബസുവായി !

നിമിഷനേരത്തെ സെര്‍ച്ചിംഗ് കൊണ്ട്തന്നെ പെണ്‍കുട്ടിയുടെ വീടിന്റെ ഐപി അഡ്രസ്സും കോണ്‍ഫിഗറേഷനും അവൈലബിളായി.  മെമ്മറി കപ്പാസിറ്റി വരെ ബാരാബര്‍ ആയ സ്ഥിതിക്ക് വീട്ടുകാരുമായി ആലോചിച്ചു പെണ്ണ്കാണാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ സി ഡ്രൈവ് നാട്ടിലെ മറ്റൊരു പയ്യനുമായി ഷെയെര്‍ഡ് ആണെന്നും അവളുടെ മൈ ഡോകുമെന്റ്സ് മുഴുവനും അവന്റെ  JPEG ഫയലാല്‍ നിറഞ്ഞിരിക്കുയാണെന്നും ഒരു അനോണി മെസ്സേജ് കിട്ടിയത്‌.

"ഇത് വേണ്ട്രാ,മ്മക്ക് വേറെ നോക്കടാ"ന്നു എല്ലാരും പറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞു സിസ്റ്റം ഒന്ന് ഫോര്‍മാറ്റ്‌ ചെയ്‌താല്‍ ശരിയാകും എന്നും പറഞ്ഞു ഡ്രീം ഗേളിനെ കാണാന്‍ പോയത്‌ വളരെ ശുഭപ്രതീക്ഷയിലായിരുന്നു.  പെണ്ണിനെയും കണ്ടുകഴിഞ്ഞു സമ്മതം ആണെന്നറിയിക്കാന്‍ ചായയുടെ അവസാന സിപ്പും എടുക്കുന്നതിനിടയിലാണ് മൂലമറ്റം പവര്‍ഹൌസില്‍ നിന്നും ശക്തമായൊരു തിരയിളക്കത്തിന്റെ സുനാമിയലകള്‍ മെടുലഒബ്ലാങ്ങേറ്റയില്‍ അടിച്ചുകയറിയത്.  സംഗതി പന്തിയല്ലാന്നു കണ്ട് മൂന്നാനെ നോക്കിയപ്പോഴേക്കും "പിന്നെ ശരിയാക്കിത്തരാട്ട്രാ"ന്ന് പറഞ്ഞു മൂന്നാനും ഒരു പ്രത്യേക ഷെയ്പ്പില്‍ ഓടി ജീപ്പിക്കയറി.  കൂടെ വന്ന എളെപ്പന് ഒന്നും മനസ്സിലായില്ലെങ്കിലും ആളെയും കേറ്റി ജീപ്പ്‌ ഒരു പുഷ്പകവിമാനം പോലെ പറന്നു.

ഉണ്ണിമേരിയോടുള്ള ഇഷ്ട്ടംകൊണ്ട് അനോണി മെസ്സേജ് വരെ തള്ളികളഞ്ഞ സ്ഥിതിക്ക് കല്യാണം നടക്കുമെന്നുറപ്പായപ്പോ വല്ലഭന് പുല്ല് എന്നപോലെ അന്നക്കുട്ടിക്ക് വിമ്മും ഒരായുധമായി.   അങ്ങിനെ അന്നമനട മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള എല്ലാ തോട്ടിന്‍വക്കത്തും ഇരുന്ന് വൃത്തികേടാക്കി എന്ന വേള്‍ഡ് റെക്കോര്‍ഡ്‌ പോളെട്ടനും മൂന്നാന്‍ അബ്ദുക്കാക്കും സ്വന്തമായി.

ഇത് നാട്ടിലെങ്ങും പാട്ടായി..പോളെട്ടന് വട്ടായി..ഈ ഒരു വാശിക്കാണ് എല്‍സചേച്ചിയെ അന്നമനടേന്ന് തന്നെ കെട്ടിയത്‌.  അതോടുകൂടി ഒട്ടേറെ ഭാഗ്യങ്ങള്‍ ആളെ തേടിയെത്തി.  ഈ അന്നക്കുട്ടി എല്‍സചേച്ചിയുടെ ക്ലാസ്സ്‌മേറ്റും അകന്നബന്ധുവാണെന്നതും, പിന്നീട് ഈ സംഭവം എങ്ങിനെയോ എല്‍സചേച്ചി അറിയാനിടവന്നതും, അതിനുശേഷം കടവുള്‍മാതിരിയിരുന്തയാള്‍ കോമാളിയായിമാറിയതും, ജീവിതം തന്നെ എല്‍സയുടെ കാല്‍ക്കീഴിലായതും കേരളയുടെ ബംബറടിച്ചവന് പിന്നെയും പിന്നെയും പ്രോത്സാഹന സമ്മാനമടിച്ചപ്പോലെയായിരുന്നു.

പിറ്റേ വെള്ളിയാഴ്ച ക്രീക്കില്‍ ക്രിക്കെറ്റ്കളിക്കാന്‍ പോരുന്നുണ്ടോന്നറിയാന്‍ പോളെട്ടന്റെ ഫ്ലാറ്റില്‍ ചെന്ന ഞാന്‍ ഞെട്ടിപ്പോയി.  കല്യാണത്തിനുമുമ്പുള്ള ഊര്‍ജ്ജസ്വലനായ പോളായി മാറിയിരിക്കുന്നു.  എല്‍സചേച്ചിയാണെങ്കില്‍ കിച്ചെണില്‍ പൊരിഞ്ഞപണിയിലും.സാധാരണയായി ഒരു മണിക്കൂര്‍ കളിക്കാന്‍ വരുന്നതിന് ഒരു ദിവസത്തെ മുഴുവന്‍ പണിയും എടുത്ത്തീര്‍ത്തിരുന്ന ആളാ..മാത്രമല്ല എല്‍സചേച്ചിയോട് "ബാറ്റ്എവിടെ ബോളെവിടെ"ന്നു ചോദിച്ചു മെരട്ടുന്നുമുണ്ട്.  സ്റ്റമ്പിനു കുത്തിയാപ്പോലും "ക..മാ"ന്നു ഒരക്ഷരം മിണ്ടാത്ത ആളാ..

"എല്‍സചേച്ചി കാര്യമായിട്ട് പണിയിലാണല്ലോ" എന്ന് ഞാന്‍ ചോദിച്ചപ്പോ "മരിക്കാനായിട്ടു ആര്‍ക്കായാലും പേടിണ്ടാവില്ലെടാ ചെക്കാ"ന്ന് പറഞ്ഞതില്‍ എന്തോ ഒരിത് ഇല്ല്യെ?നല്ല മുട്ടന്‍ പണി പോളേട്ടന്‍ എല്‍സചേച്ചിക്ക് ക്ഷമകേട്ടപ്പോ കൊടുത്തൂന്ന് ഞാന്‍ ഉറപ്പിച്ചു.
കാറില്‍ കേറാന്‍ പോണവഴി പോളേട്ടനോട് ചോദിച്ചു"എന്താ സംഭവം?എന്തുട്ടാണ്ടായെ?
"ഏയ്‌ ഒന്നൂല്ലെടാ മ്മടെ അന്നക്കുട്ടി ഇവിടെ വന്നപ്പോ എല്ലാം ശരിയായി"
"ഏത് അന്നമനടെലെ ഉണ്ണിമേര്യോ?
"അതന്നെ, കഴിഞ്ഞമാസം ദുബായില്‍ വന്നൂല്ലോ..മൂന്നാല് ദിവസം മുമ്പ് ഫ്ലാറ്റില്‍ വന്നിരുന്നു"
"എന്നിട്ട്?"
"മൂന്നു തുള്ളി കംഫര്‍ട്ട്, മൂന്ന് ദിവസം ദുബായ് ഹോസ്പിറ്റലില്‍ ആയിരുന്നു..ഉണ്ണിമേരീടെ കൊടല് വരെ പുറത്ത്‌ വന്നൂന്നാ കേട്ടേ.."

രണ്ടു സെക്കന്റ്‌ നിശബ്ദതക്ക് ശേഷം പിന്നെ കൊടല് പുറത്ത്‌വന്നത് ഞങ്ങളുടെയായിരുന്നു..ചിരിച്ചിട്ട്

പണി പാമ്പായും പരുന്തായും വരുമെന്ന് കേട്ടിട്ടുണ്ട്.പക്ഷെ വിമ്മായിട്ടും..?      

                                                                                                                          
                                                          

Friday, June 1, 2012

ഇറ്റാലിയന്‍ ഫ്രീകിക്ക്‌

ഏതു പോലീസുകാരനും ഒരു പറ്റ് പറ്റും, പട്ടി കടിച്ചാലും ഇങ്ങനെ ഒരു പറ്റ് പറ്റരുതെന്നു വര്‍തുണ്ണിയെട്ടന് എങ്ങന്യാ തോന്നാണ്ടിരിക്ക്യാ..

അത് പോലത്തെ പൂശല്ലേ കിട്ടീത്.
  
"പോയെരാ പണ്ടാറക്കാലാ"ന്നു പറഞ്ഞ് ചൂട്ടുമടല് കൊണ്ട് കൊണ്ടലീസ റൈസിന്റെ മൂത്ത ചേച്ചിയെപ്പോലിരിക്കണ മാളുമ്മായി വര്‍തുണ്ണിയേട്ടന്റെ നെറ്കേം തലേല് അടിച്ച അടി കേട്ട് ഭൂമി രണ്ടായി പിളര്‍ന്നില്ല പൂര്‍ണചന്ദ്രേട്ടന്‍ കഷ്ണങ്ങളായി പോടിഞ്ഞില്ല പകരം സന്ധ്യാനേരത്തെ സ്വര്‍ണനിറമുള്ള വെയിലില്‍ ഊളാക്കുത്തി കളിച്ച തുമ്പികള്‍ സ്റ്റില്‍ ഗിയറിട്ട്നിന്ന് ഒന്ന് നോക്കി,പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറെ പോലെ തെങ്ങിന്‍ മുകളില്‍ നിന്നും അണ്ണാന്‍ തിരക്കിട്ട് താഴെ വന്ന് എന്തുട്ടിവടെ പ്രശ്നം ആരാ ടിക്കറ്റ്‌ എടുക്കാത്തെ എന്ന മട്ടില്‍ നോക്കിപ്പോയി.

സിറ്റ്വേഷന്‍ ഇത്ര സിമ്പിള്‍ ആയിരുന്നെങ്കിലും നായകന്‍റെ മോന്ത അടൂരിന്റെ പടത്തിലെ ഗോപകുമാറിനേക്കാളും വിജ്രംഭിച്ചിരുന്നു.

യാര്‍ഡ്ലി പൌഡര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി ജങ്ങ്ഷനിലേക്കിറങ്ങിയ മാപ്ല പാക്‌ കടലെടുക്ക് നീന്താന്‍ പോയി പകുതി വഴിയില്‍ കുളിച്ച് ഉപ്പ് വെള്ളവും കുടിച്ച്  തിരിച്ചുവന്ന മുരളീധരന്റെ പോലെ അപ്പൊ തന്നെ തിരിച്ചു വന്നത് കണ്ടപ്പോ മേരി ചേട്ടത്തി കാര്യമന്വേഷിചെങ്കിലും ഒന്നമര്‍ത്തി മൂളി ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അനന്തതയിലേക്ക് കണ്ണും നട്ടു മൂപ്പരിരുന്നു.

എന്തൂട്ടാ പറ്റ്യേന്നു മേരിചെട്ടത്തിക്ക് ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും ഈ സമയം കൊണ്ട് ജങ്ങ്ഷനില്‍ ചില്ലറ കവറേജാണോ ഈ അടിക്ക് കിട്ടിയത്.  

മൂത്തമോന്‍ ഷാബു ഗള്‍ഫില്‍ പോയി വന്ന ആദ്യത്തെ ലീവിന്റന്നു ഈ സംഭവത്തോടെ  സാധാരണക്കാരില്‍ സാധാരണക്കാരനായ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ പോലും എടുക്കാത്ത  വര്‍തുണ്ണിയേട്ടന്‍ "ഇറ്റാലിയന്‍ വര്‍തുണ്ണി"യായി വെള്ളികുളങ്ങര ഉപഭൂഖണ്ടത്തില്‍ ഫെയ്മസായി.അതുവരെ ജോനോനുറുമ്പ് കൂട്ടം കൂടിയിരിക്കണ പോലത്തെ രാജ്യമാണ് ഇറ്റലിയെന്നോ ബുര്‍ലുസ്കോണി എന്നാല്‍ ഏതോ ഫോറിന്‍കോണി അല്ല പണ്ടത്തെ സിനിമയിലെ ടിജി രവിയുടെ സ്വഭാവമുള്ള ഇറ്റലിയിലെ   പ്രസിഡന്റ്ടായിരുന്നു എന്നൊന്നും അറിയാത്ത ഇദ്ദേഹം, മാര്‍പാപ്പ ആ കരയിലെ ആളായത് കൊണ്ട് മാത്രം ഐസ് ക്രീം എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാലികുട്ടിക്കാകുണ്ടാകുന്ന വിഷമം പോലെ ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കുണ്ടായില്ല.

അഴകിയ രാവണിനിലെ ഇന്നസെന്റിനെ പോലെ തെക്കേക്കരയിലെ ചെറിയൊരു നാട്ടുപ്രമാണിയും പൊതുകാര്യപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമാകാന്‍ ആഗ്രഹിച്ചിരുന്ന അത്യാവശ്യം പൊങ്ങച്ചക്കാരനായ പാവം പാവം ഷോമാന്‍ മാത്രമായിരുന്നു വര്‍തുണ്ണിയെട്ടന്‍.

ഷാബു പത്താം ക്ലാസ്സ്‌ എന്ന ഹൈജമ്പ്‌ ചാടിക്കടക്കാനാകാതെ തണ്ടലും കുത്തിവീണ മൂന്നാം ശ്രമത്തിനു ശേഷം എഡ്യുക്കേഷനൊന്നും ഇനി സ്കോപ്പില്ല എന്ന് പറഞ്ഞ് ടെക്നിക്കല്‍ സൈഡില്‍ ട്രൈ ചെയ്യാന്‍ മധുവേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പഠിച്ച് ഗള്‍ഫില്‍പോയി മൂന്ന് നാല് കാര്‍ട്ടൂണ്‍ സാധനങ്ങളും പ്ലാസ്റ്റിക്‌ പുല്ലുപായയും കയ്യില്‍ ടേപ്പ്റെക്കോര്‍ഡറും പിടിച്ചുള്ള വരവില്‍ പതിവിലധികം ആനന്ദപുളകിതനും അഭിമാനപൂരിതനാകുകയും ചെയ്തു.

പെട്ടി പൊട്ടിച്ച് "അപ്പനിഷ്ടമുള്ളതെടുത്തപ്പാ" ന്ന് പറഞ്ഞപ്പോ ഇറച്ചിക്കും മീനിനും വെച്ച നോമ്പ്, വീട്ടണെന്റെന്ന് ബീഫും ചിക്കനും കണ്ടപോലെ ആക്രാന്തമുണ്ടായെങ്കിലും അതെല്ലാം കണ്ട്രോള്‍ ചെയ്തു "എല്ലാം മ്മടോടത്തെയല്ലേ"ന്ന് പറഞ്ഞ് 555ന്റെ ഗള്‍ഫിന്റെ ഐക്കണ്‍ സിഗരെറ്റും ലൈറ്റുറും കളര്‍ഫുള്ളായിട്ടിരിക്കണ   ഷോര്‍ട്ട് ട്രൌസറിന്റെ പാക്കെറ്റുമാണെടുത്തത്.

"മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന് ചോദിച്ചവരോട് "ഷോ"ചെയ്യാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ 555ഉം ലൈറ്റുറും "ഇനി എന്തുട്ടാ അവന്‍ കൊണ്ടരാത്തെ,ഇതുവരെ അവന്‍ കൊണ്ടാന്നണ്ട്"ന്ന് പറഞ്ഞ് മുന്നിലും പിന്നിലും ഇറ്റലീന്ന് എഴുതിയ ഷോര്‍ട്ട് ട്രൌസര്‍ വരെ മുണ്ടോന്നു പൊക്കി എല്ലാര്‍ക്കും കാണിച്ചു കൊടുത്തു.

ഇതു തന്നെയാണ് തെക്കേക്കരയിലെ ജാന്‍സിറാണി എന്നറിയപ്പെട്ടിരുന്ന അയല്‍ക്കാരിയും   കാട്ടില്‍ വിറക്‌ വെട്ടാന്‍ പോയ നേരം വിറകിന്റെ കൂടെ തേക്കുംകൂടെ വെട്ടിയപ്പോ "സര്‍ക്കാരിന്റെ മരമല്ലേ എന്തിനാ അത് വെട്ടണെ"ന്ന് സൌമ്യമായി സ്ലോമോഷനില്‍ ലാത്തി ചുഴറ്റി ചോദിച്ച രണ്ടു ഫോറസ്റ്റ്‌ ഗാര്‍ഡ്‌മാരെ ഇന്‍ ഹരിഹര്‍ നഗറിലെ ഫിലോമിനയെ പോലെ വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടാനോങ്ങി ഓടിച്ച മാളുമമ്മായിയും ചോദിച്ചത്  "മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന്.മിസ്സ്‌ മാളുവുമായിട്ടുള്ള എടാ പോടാ ബന്ധംവെച്ച് വര്‍തുണ്ണിയെട്ടന് ഉത്തരം പറഞ്ഞതും ബാക്കി നാട്ടുകാരോട് പറഞ്ഞ അതേ പോലെ തന്നെയാണ്..!

പക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....

അടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...  

Wednesday, May 16, 2012

യൂത്ത്‌ഫെസ്റ്റിവല്‍

കോണ്‍വെന്റിലെ യൂത്ത്ഫെസ്റ്റിവല്‍ എന്ന് പറഞ്ഞാല്‍  കണ്ണാടിയുടെ പിന്നിലെ മെര്‍കുറി ചുരണ്ടി സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് നില്‍കുന്ന അക്കെഷ്യാ മരം ആണിയടിച്ച് അതില്‍ ഇന്‍സേര്‍ട്ട് ചെയ്തു മരം ഉണക്കല്‍, മിനി സ്റ്റഡിയത്തിന്  പിന്നിലെ കൊലച്ചവാഴയില്‍നിന്നും കോടപ്പിലാകുന്നന്റെ പെടല അടിച്ചുമാറ്റി റബ്ബര്‍കുഴിയില്‍ ഇട്ടു പഴുപ്പിച്ചു തിന്നല്‍ തുടങ്ങിയ ക്ലീഷേകളില്‍ നിന്നും മാറി കലാമത്സരങ്ങളില്‍ കഴിവുതെളിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് "സെവെന്‍ ഡി"യില്‍ പഠിക്കുമ്പോഴായിരുന്നു

വഹാബണ്ണന്റെ ഐസ്ക്രീമിന് മേലെ ഇരിക്കുന്ന ചെറിപ്പഴം പോലെ ലഡ്ഡുവിന് മേലെയിരിക്കുന്ന ഉണക്കമുന്തിരി പോലെ വെള്ളിക്കുളങ്ങരയെന്ന മെട്രോപോളിടിന്‍ വില്ലജിന്റെ തിലകക്കുറിയായിരുന്നു കോണ്‍വെന്റ് സ്കൂള്‍.

ജിയോഗ്രഫികല്ലി കൃത്യമായി പറഞ്ഞാല്‍ വെള്ളികുളങ്ങരയില്‍നിന്നും ചാലക്കുടി റൂട്ടില്‍ മാതാ തിയേറ്റര്‍ കഴിഞ്ഞുള്ള ആദ്യത്തെ ലെഫ്റ്റ്‌ എടുത്തു പിന്നെ കിട്ടുന്ന കയറ്റത്തില്‍  ഓട്ടോറിക്ഷ  ഫസ്റ്റ് ഗിയര്‍ ഇടുന്ന സ്ഥലത്താണ് മ്മടെ സ്കൂള്‍  

ഇന്ത്യയിലെ നമ്പര്‍ വന്‍ സ്കൂളുകള്‍ ഉള്ള ഊട്ടിയിലെ സ്കൂളുകളുടെ പ്രൌഡിയും പത്രാസും അവിടുത്തെ ടീചെഴ്ന്റെയും മദര്‍മാരുടെയും ആത്മാര്‍ത്ഥതയും സ്നേഹവും കൊണ്ട് ഏഴാം ക്ലാസ്സില്‍ പടിയിറങ്ങുന്ന പൂവന്മാര്‍ക്കും പത്തില്‍ ഔട്ടാവുന്ന പെടകള്‍ക്കും ഇത്തിരി അഹങ്കാരവും ഒത്തിരി ഓര്‍മ്മകളും ഈ സ്കൂള്‍ സമ്മാനിച്ചിരുന്നു

കഴിഞ്ഞ രണ്ടു തവണയും യൂത്ത്‌ ഫെസ്റ്റിവലിന്റെ പിറ്റേ ആഴ്ചമുഴുവന്‍ ക്ലാസ്‌മുറിയുടെ വരാന്തയിലും മെയിന്‍സ്റ്റേജിനു പിന്നിലുമായി സ്വന്തവും ഷയറിട്ടതുമായ കുരുത്തകേടിന്റെ പേരില്‍ പോക്കറ്റടികേസില്‍   പോലീസ് സ്റ്റേഷനില്‍ നില്‍ക്കണ പോലെ ക്ലാസിനു പുറത്തുനിന്നതിനാലും പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന മാതിരി മ്മടെ ക്ലാസ്സിലെ പെണ്‍കുട്ട്യോള്‍ക്കോ മ്മളെ വിലയില്ല എന്നാ പുറത്തു നിന്നതോടുകൂടി അയല്വക്ക ക്ലാസ്സിലെ ഐശ്വര്യാ റായിമാരും മാധുരി ധീക്ഷിത്തുമാരും കൂടി ഞങ്ങളെ കാണുമ്പോ ഡോബര്‍മാന്‍ നാടന്‍പട്ടിയെ നോക്കണപോലെ  നോക്കിയപ്പോ നെഞ്ച് കലങ്ങിയതിനാലും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരാധികമാര്‍ ഏറിവരുന്നത് ഞങ്ങള്‍ റിയലൈസ് ചെയ്തതിനാലും  അടുത്തവര്‍ഷം യൂത്ഫെസ്റ്റിവലിനു ഒരു കലക്ക് കലക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു.

അതില്‍ ഏറ്റവും ഇന്റെറസ്റ്റ്‌ എടുത്തത്‌ കോടാലിയില്‍ പലചരക്ക് കട നടത്തുന്ന ചന്ദ്രേട്ടന്റെ മോന്‍ സോമന്‍ ആയിരുന്നു.ഗാങ്ങിലെ ഏറ്റവും പടിപ്പിസ്റ്റ്‌,പതിനഞ്ചാം റാങ്കുകാരന്‍,തത്തമ്മചുണ്ടന്‍,പുഷ്പന്‍ ..

വെസ്റ്റിന്‍ഡിസ്  പേസ് ബൌളര്‍ കമ്മിന്‍സിന്റെ മാതിരി ഞെളിഞ്ഞ് നെഞ്ചുന്തി സ്വാഭാവികമായും നടുഭാഗം ഏകദേശം ഡീസല്‍ എന്‍ജിന്‍ഓട്ടോയുടെ പിന്‍ഭാഗം പോലിരിക്കുന്ന ഈ മൊതല് ടൈറ്റുള്ള നീല ബാഗി ജീന്‍സും മഞ്ഞ ടിഷര്‍ട്ടും ഇട്ടുവന്നപ്പോ ജാക്കി ഷെറോഫിന്റെ പോലുണ്ടെന്നു പറഞ്ഞതിന് പല്ലുമിട്ടായിയും മാങ്ങാ അച്ചാറും വാങ്ങി തന്നതിന് ശേഷം എല്ലാ വെള്ളിയഴ്ചയും (ടി ദിവസം യുനിഫോമില്ല) സല്‍മാന്‍ ഖാനും അനില്‍ കപൂറും പേരറിയാവുന്ന സ്റ്റാറുകളോക്കെയും  ആയിത്തീര്‍ന്നു

മുള്ളന്‍പന്നിക്ക് ദേഷ്യം വന്നപോലത്തെ മുടി കാബൂളിവലയിലെ വിനീതിന്റെ പോലുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും മിണ്ടാതിരുന്നത് ഇങ്ങനെ ചില ഉപകാരമോക്കെയുള്ളത് കൊണ്ടായിരുന്നു

ചെമ്പുചിറയിലുള്ള  കലാതിലകം കത്രീന കൈഫിനെ ചുള്ളന്‍ ലൈനാക്കാന്‍ കോടലിയിലുള്ള ഭഗവതീ ഭഗവാന്മാരോന്നും പോരാഞ്ഞ് ചെമ്പ്ചിറവരെ പോയി മിക്ക ദിവസവും തോഴിതിട്ടും ഒളിമ്പിക്സിനു പോയ ഇന്ത്യാക്കാരെപോലെ സൈക്കിള്‍ ചവിട്ടി തിരിച്ചു വരുമ്പോഴാണ് കലാപരമായി ഒന്ന്"മുട്ടി" നോക്കാന്‍ തീരുമാനിച്ചതും യൂത്ത്‌ഫെസ്റ്റിവല്‍ ലാക്കാക്കി  സിനിമാറ്റിക് ഡാന്‍സ് പ്രക്ടിസ് ആരംഭിച്ചതും.

മുക്കാല മുക്കബുല വെച്ചിട്ടുള്ള പ്രക്ടിസുമായി സോമനും ഷുവര്‍ ബെറ്റ്‌ള്ള ഇനങ്ങളായ എബിസി,കോട്ടാ,കപ്പുതട്ടി എന്നിവ ഇല്ലാത്തതിനാല്‍ മെഡല്‍ പ്രതീക്ഷ ഇല്ലാത്ത ഇനങ്ങളായ ക്വിസ്,സമൂഹഗാനം,കഥയെഴുത്ത് എന്നിവയില്‍ ഞങ്ങളും മുന്നോട്ടു പോയി

അങ്ങിനെ ഏഴാം ക്ലാസ്സിലെ യൂത്ത്‌ ഫെസ്റ്റിവല്‍ ദിനം വന്നെത്തി. ജപ്പാനില്‍ നിന്നും ചൈന വഴി തോരണമിട്ട വേദിക്ക്മേലെ സൂര്യേട്ടന്‍ ഉദിച്ചുയര്‍ന്നുനിന്നു.                            

കലാപരിപാടികള്‍ ആരംഭിച്ചു.മോഹിനിയാട്ടം കുച്ചു ഭാരത്നട്ട്യം തുടങ്ങിയ ട്രഡീഷണല്‍ കലകള്‍ കല്യാണത്തിന് വെജിറ്റബിള്‍ ബിരിയാണി കണ്ട നാട്ടുകാരെപോലെ വേണോ വേണ്ടയോന്നാലോചിച്ചു കണ്ടവര്‍ ഗ്ലാമര്‍ ഇനങ്ങളായ ബ്രേക്ക്‌ ഡാന്‍സ് സിനിമാറ്റിക് ഡാന്‍സ് മിമിക്രി മോണോ ആക്ട്‌ തുടങ്ങിയവക്കായി കാത്തിരുന്നു.

എനിക്കായിരുന്നു സോമന്റെ മേക്കപ്പിന്റെ ഫുള്‍ചുമതല. മാര്‍ഗംകളിക്കും തിരുവാതിരകളിക്കും "മദ്രാസ്സില്‍ നിന്നും വന്ന" ഡാന്‍സെഴ്സിന്റെ  പരമാവധി മേക്കപ്പ് സാധനങ്ങള്‍ പുതിയ വീടിനു ആദ്യത്തെ കോട്ട് വൈറ്റ്വാഷ്‌ അടിക്കുന്നപോലെ വാരിപൂശിയപ്പോ തന്നെ ഏതാണ്ട് ചന്തുപൊട്ടു പോലിരിക്കണ സോമന്റെ മുഖം മായാമോഹിനിയെപോലെയായി

അതിനിടയില്‍ സിനിമാറ്റിക്ഡാന്‍സിനു മത്സരിക്കുന്നവരുടെ പേര് അന്നൌണ്‍സ് ചെയ്തതില്‍ സോമന്റെ പേരും കേട്ടോട്കൂടി ഹെഡ്സെറ്റ്‌ ചെവിട്ടില്‍ വെച്ച് പിന്‍ കറണ്ടിന്റെ  പ്ലഗില്‍ കുത്തിയപോലെ ചെറുതായുണ്ടായിരുന്ന വിറ അപസ്മാരം പോലെ ടോപ്‌ ഗിയറിലെത്തി..ധൈര്യവാന്‍

അങ്ങിനെ സോമന്റെ ഊഴമെത്തി. മുക്കാല മുക്കാബുല വെച്ച് തകര്‍ത്തു തുടങ്ങി സോമന്‍. ആദ്യത്തെ മൂന്നു സ്റ്റെപ്പിനു ശേഷമുള്ള ഇടതുകാല് പൊക്കിചാടിയ ആ പോസിലാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്...വേലിപ്പത്തലില്‍ ശീര്‍ഷാസനം ചെയ്യുന്ന പച്ചിലപാമ്പിന്റെ തലപോലെ എന്തോ ...സൂക്ഷിച്ചു നോക്കി..അതു തന്നെ  ..എന്റെ പുണ്യാളാ എന്താ ഈ കാണണെ.. കോഴിമുട്ടപ്പാറ ഉരുണ്ടുവന്നു എല്ലാരും ഒടെണെന്നാഗ്രഹിച്ചു ..   ഈ നാട്ടാപ്പറ വെയിലത്ത്‌ വലിയോരിടിവെട്ടി കറന്റ് പോയി ഈ പാട്ടൊന്നു നില്‍ക്കണേന്നാശിച്ചു..സ്റ്റേജിനു നടുവിലെ പലക  ഒടിഞ്ഞു സോമന്‍ നിലത്ത്പോണേന്നു പ്രാര്‍ത്ഥിച്ചു...  സോമന്‍ സിബ്ബിട്ടിട്ടില്ല...കത്രീന കൈഫ്‌ ലൈനായില്ലെങ്കിലും സ്കൂളിന്റെ പേര് പോവല്ലെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട്  തലയില്‍ കൈവെച്ച് മര്‍മ്മത്തില്‍ നോക്കിനില്‍ക്കുന്ന എന്റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നി തപ്പി നോക്കിയ സോമന്റെ മുഖം ബൌള്‍ ചെയ്യുമ്പോള്‍ മുത്തയ്യാമുരളീധാരന്റെ മുഖം പോലാവുകയും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത സെക്കന്റില്‍ ചില്ലില്‍ പോണ സ്റ്റെപ്പിട്ടു പിന്നില്‍ തിരിഞ്ഞു സിബ്ബിടുകയും ചെയ്യുകയായിരുന്നു.

പ്രൈവറ്റ് പ്രോപേര്‍ട്ടി പബ്ലിക്‌ ആക്കിയതിന് എങ്ങാനും വെല്ല പണിയും ഹെഡ്മിസ്ട്രെസ്സ്   സോമന് കൊടുത്തിരുന്നെങ്കില് എന്നേക്കാള്‍ രണ്ടടി പൊക്കമുള്ള എന്നാല്‍ ബോധാമൊട്ടുമില്ലാത്ത ഈ ഗഡി എന്നെ പഞ്ഞിക്കിട്ടെനെ...യൂറോപ്പില്‍ പോയതിനുശേഷമാണോന്നറിയില്ല ബുദ്ധിയും വെളുപ്പും വെച്ച് കഴിഞ്ഞതവണ ഇന്ത്യയിലേക്ക് പോകും വഴി ദുബായിലിറങ്ങിയ സോമനെ കാണാന്‍ പോയപ്പോള്‍ ഗഡി ഷേക്ക്‌ഹാന്‍ഡ്‌ തരുന്നതിന് മുമ്പ് സിബ്ബിന്റെ പൊസിഷന്‍ ചെക്ക്‌ ചെയ്യാന്‍ മറന്നില്ല ....    

Tuesday, May 1, 2012

സെക്കന്റ്‌ ഷോ

കൊടുങ്ങ അമ്പിനു ട്യൂബ് ലൈറ്റ്‌ ഇട്ട പോലെ നാലു കട്ടി സ്പീക്കറും എട്ടു ട്യൂട്ടറും ഫിറ്റ്‌ ചെയ്തതിനു ശേഷമാണു വെള്ളിക്കുളങ്ങര മാതാ തിയേറ്റര്‍ ഡോള്‍ബി സറൌണ്ടിംഗ് ആയത്  , 

ടൈറ്റാനിക് കളിച്ചപ്പോ കപ്പലിന്റെ മുന്‍ ഭാഗം തൊട്ടപ്പുറത്തെ കാവുങ്ങ  ആന്‍റപ്പന്‍ ചേട്ടന്റെ പറമ്പിലായിരുന്നെങ്കിലും സ്ക്രീന്‍ കുണ്ട്കുഴിപ്പാടം ബെക്സിയെക്കാളും കോടാലി ശ്രീദേവിയെക്കാളും സൂപ്പര്‍ ആയിരുന്നുവെന്നാണ് തൃശൂര്‍ ഗിരിജ മുതല്‍  കുണ്ട്കുഴിപ്പാടം ബെക്സിവരെയുള്ള തിയേറ്ററുകളുടെ സ്ഥിരം പ്രേക്ഷകനായ ആറ്റിങ്ങ രാജേട്ടന്‍ ബാലന്‍ നായരുടെ കടയില്‍ വെച്ചുള്ള നമ്മള്‍ തമ്മിലില്‍  വായില്‍ കൊള്ളാത്ത ബോണ്ട മുക്കാലും കടിച്ചുപിടുച്ചു കൊണ്ട് പറഞ്ഞത്

സെക്കന്റ്‌ ഷോയ്ക്ക് ഓപ്പറേറ്റര്‍ സുഭാഷേട്ടന്റെ ഉറക്കം വരവിനനുസരിച്ചു  ഓരോ പടത്തിനും റീല്‍ കണക്കിന്  പ്രത്യേകം  എഡിറ്റിങ്ങും ഉണ്ടായിരുന്നു  അത് മാത്രമല്ല പോലീസുകാര്‍  ബീഡി വാങ്ങാന്‍  മാതയുടെ മുമ്പിലൂടെ ജീപ്പ് ഓടിച്ചു പോയാല്‍ പോലും തിയേറ്ററില്‍ ലൈറ്റ്‌ മിന്നുന്ന അത്യാധുനിക സംവിധാനവും കസേരയുടെമേല്‍ കാല് കയറ്റിവെച്ച് ആത്മാവിന് തീ കൊടുക്കുന്നവര്‍ക്കായി ഒരുക്കിയിരുന്നു

വട്ടോളി ജോര്‍ജെട്ടന്റെയും ഷീഫറണ്ണന്റെയും കേബിള്‍ ടിവി വരുന്നതിനു മുമ്പ് വെള്ളിക്കുളങ്ങരയുടെ വിനോദത്തിന്റെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ മാത തിയേറ്റര്‍ ആയിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നുംഎന്നും  വെള്ളിക്കുളങ്ങരക്കാരും മാത തിയേറ്ററും തമ്മില്‍ രക്തബന്ധമാണ് ഉണ്ടായിരുന്നത് . അത്രയേറെ രക്തമായിരുന്നു അവിടുത്തെ മൂട്ടകള്‍ ഒന്നര ഇഞ്ചിന്റെ സിറിഞ്ച് വെച്ച് വലിചെടുതിരുന്നത് .അതുകൊണ്ട് അവിടുത്തെ മൂട്ടകള്‍ക്കെല്ലാം സുഡാനിപെണ്ണുങ്ങളുടെ ബോഡിലാംഗ്വേജ് ആയിരുന്നെന്നു ദുബായില്‍ വന്നപ്പോളാണ് മനസ്സിലായത്

ആയിടക്ക് മിക്ക ശനിയാഴ്ചയും സെക്കന്റ്‌ ഷോ കാണാന്‍ ഒരു നേര്‍ച്ച പോലെ പോണതിനാല്‍ എങ്ങിനെ ഈ മൂട്ടകടി ഒഴിവാക്കാം എന്നുള്ള ചര്‍ച്ചയില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒപിനിയന്‍ പറഞ്ഞത് കോര്‍ലയിലുള്ള പെഡല്‍ തോമനെന്ന തോമസ്‌ മത്തായി ആയിരുന്നു

ചാലക്കുടിയിലെ മാര്‍ക്കറ്റില്‍ പച്ചക്കറികച്ചവടം നടത്തുന്ന മത്തേട്ടന്റെ രണ്ടു പെണ്‍മക്കള്‍ക്ക് ശേഷമുള്ള സന്തതി , അന്തക്കെടിന്റെയും പത്തുകുറവിന്റെയും ഞങ്ങടെ നാട്ടിലെ ബ്രാന്‍ഡ്‌ അംബാസഡറായിരുന്നു. ആത്മാര്‍ത്ഥത കൊണ്ട്  അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടപെട്ടവനായ തോമന്‍ കുട്ടിക്കാലത്ത്  അതിരാവിലെ മുതല്‍ രാത്രി വരെ കടയിലായിരുന്ന അപ്പനെ ഞായറാഴ്ച ഇറച്ചികൊണ്ടുവരുന്ന ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഒന്ന് മുതല്‍ ഒമ്പത് വരെ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം തോറ്റുപഠിച്ചത് കാരണം പത്തില്‍ പഠിക്കാതെ തന്നെ പ്ലസ്‌ ടു ആയിരുന്നു ക്വളിഫികേഷന്‍ എന്നാണ് ഗഡിയുടെ പോളിസി

പവര്‍കട്ടുള്ള ഒരു രാത്രി 
വിമല പാടത്തെ  റോഡിന്റെ  രണ്ടു സൈഡിലൂടെ രണ്ടു എന്ഫീല്‍ട്  വരികയാണെന്ന് വിചാരിച്ചു  വെച്ച് ടിപ്പെറിന്റെ നടുക്കെ സൈക്കിള്‍  കൊണ്ടിടിച്ചു ടിപ്പറിന്റെ ബമ്പര്‍ കലക്കിയവന്‍, ഫുട്ബോള്‍ കളിച്ചപ്പോ പെനല്‍റ്റി അടിച്ചു ത്രോ അക്കിയവന്‍, കോണ്‍വെന്റില്‍ പഠിക്കണസമയത്ത് വേസ്റ്റ് കൊണ്ടിട്ടു നിറയായ കിണറിന്റെ അടുത്ത് നില്‍ക്കണ തെങ്ങിന് പുക കിട്ടാന്‍ വേണ്ടി കിണറു കത്തിച്ചു ഒരാഴ്ച ക്ലാസ്സ്‌ മുടക്കിയവന്‍ , എംടിവിയില്‍ രാത്രി പന്ത്രണ്ടരക്ക് ദി ഗ്രൈന്‍ഡ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയല്‍വക്കത്ത് കല്യാണത്തിനു പോയ വീട്ടുകാര്‍ കേറി വന്നപ്പോ കമ്പിളി പുതപ്പെടുത്തു ടിവി മൂടിവെച്ചവനുമായ തോമന്‍ വെള്ളിക്കുളങ്ങരയില്‍ ഫേമസ് ആയതു സ്വാതന്ത്ര്യ ദിനത്തിന് സൊസൈറ്റി ജങ്ങ്ഷനില്‍   സൈക്കിള്‍ റേസ്‌ നടത്തിയപ്പോ പങ്കെടുക്കാതെ സമ്മാനം വാങ്ങിയപ്പോഴാണ്

ഫിനിഷിംഗ് പൊയന്റില്‍ കരീമണ്ണന്റെ കടേല് കൊടുക്കാനുള്ള എഴുപത്തഞ്ചു കിലോയുടെ റബ്ബര്‍ഷീറ്റും വെച്ച് സൈക്കിള്‍ റേസിന്റെ കൊടിയും പിടിച്ചു എല്ലാവരെയും വെട്ടിച്ചു വന്നപ്പോ കൂടുതലന്നെഷിക്കാതെ കപ്പെടുത്തു കൊടുത്തത് മെമ്പറുടെ തെറ്റ്, എന്നാ കാര്യം പറഞ്ഞു അത് തിരിച്ചു കൊടുക്കാതെ അതും കൊണ്ട് വീട്ടിലേക്കു പാഞ്ഞതു കയ്യിലുള്ള പത്തു കുറവിനു പുറമേ അഡീഷണല്‍ യോഗ്യതയായ ഒറ്റ ഗിയര്‍ സ്വഭാവം ഉള്ളത്കൊണ്ട് മാത്രമായിരുന്നു

തലേന്ന് രാത്രി മത്തായെട്ടന്‍ "നാളെ കൊടകര പോണട്രാ .." ന്നു പറഞ്ഞപ്പോ പിറ്റേ ദിവസം കൂടുതലൊന്നും ചിന്തിക്കാതെ എട്ടേകാലിന്റെ ബിജോയ്ക്ക് കൊടകരയില്‍ പോയി ഗരുഡയില്‍നിന്നും രണ്ടപ്പവും ഒരു മുട്ടക്കറിയും കഴിച്ചു ഹോളിഫാമിലിയിലെ പിള്ളേരെല്ലാം ക്ലാസ്സില്‍ കയറിയെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചുവരുമ്പോഴാണ് ഈ ഐഡിയ ഞങ്ങളോട് പറഞ്ഞത്

മൂട്ട കടിക്കാതിരിക്കാന്‍ ഗുസ്തിക്ക് പോണപോലെ എണ്ണ തേച്ചും തിയേറ്ററില്‍ ചന്ദനത്തിരി കത്തിച്ചുവെച്ചും പലവിധ പരീക്ഷണങ്ങള്‍ നടത്തിയിട്ടും മൂട്ടകടി കുറയാതെ സഹികെട്ട ഞങ്ങള്‍ക്ക് ന്യൂസ്‌പേപ്പര്‍ വിരിച്ചു ഇരിക്കാംഎന്ന ഐഡിയ പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ ഉത്തരങ്ങള്‍ ഫുള്‍കൈ ഷര്‍ട്ടിന്റെ ഉള്ളുലെഴുതി കൊണ്ട്പോയി കോപ്പിഅടിക്കാം എന്ന യുണിവേഴ്സല്‍ ലോജിക് കിട്ടിയപോലെയായിരുന്നു ...(ആറ്റം ബോംബും റോക്കെറ്റ്‌ കണ്ടുപിടുത്തവും ഇതിനു പിന്നിലേ വരൂ ..) എന്നാലും ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാണല്ലോ പഴഞ്ചൊല്ല് ....

ശനിയാഴ്ച ബ്രഹമാന്‍ഡ പടം ട്വിസ്ടെര്‍ കാണാന്‍ ഞങ്ങടെ ടീംസ് എത്തിയത് 
പതിവ്പോലെ ജങ്ങ്ഷനിലെ   കപ്പേളകഴിഞ്ഞുള്ള ഇരുട്ടില്‍ നാടന്‍ പാട്ടില്‍ റാപ്പും ചേര്‍ത്തിട്ടുള്ള അവതാള രാഗത്തിലുള്ള ഒളിയിടല്‍ കൊണ്ടാണ്.. തിയേറ്റര്‍ വരെ ഒരു എന്ജോയ്‌മെന്റ് ..ല്ലാണ്ടെന്ത്

ആസ് പെര്‍ ഔര്‍ ഡിസ്കഷന്‍ സമാധാനത്തിന്റെ വെള്ളരിപ്രവ് എന്നാ പോലെ സൈക്ലിന്റെ കാരിയറില്‍ ഒരു കെട്ടു മലയാളമനോരമയുടെ  ന്യൂസ്‌പേപ്പരുമായി സൈക്ലിന്റെ പെടലില്‍ ചവിട്ടി തോമനും എളാപ്പന്‍ കുഞ്ഞപ്പനും...ഞാങ്ങളവന്റെ ആത്മാര്‍ത്ഥതയില്‍ അഭിമാനം കൊണ്ടു... റേഷന്‍കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ നില്‍ക്കുന്ന ശാന്തതയോടെ എല്ലാവരും ഈരണ്ടു ഫുള്‍പേജ്          വാങ്ങി ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറി.

തോമന് എന്ത് ഞങ്ങ നിങ്ങ ...
 പടം തുടങ്ങാറായപ്പോഴേക്കും കല്യാണപാര്‍ട്ടിക്ക് ഡക്കറേറ്റ്‌ചെയ്തപോലെ സിനിമ കാണാന്‍ വന്ന എല്ലാവരുടെ കസേരയിലും ന്യൂസ്‌പേപ്പര്‍ വിരിച്ചിരിക്കുന്നു, പടം തുടങ്ങി കൊടുംകാറ്റും അടിച്ചു തുടങ്ങി ആര്‍ക്കും ഒന്നുംമനസ്സിലാവുന്നില്ലെങ്കിലും തോമന്‍ ഞങ്ങളുടെ മുമ്പത്തെ റോയില്‍ എളെപ്പന്റെ കൂടെയിരുന്നു സിനിമയില്‍ മുഴുകി അല്ലെങ്കിലും അക്ഷന്‍ സിനിമയും കോമഡി പടവും തോമന്റെ അടുത്ത് ഇരുന്നു കാണുന്നത് അഫ്ഘാനിസ്ഥാനില്‍ പെട്ടിക്കട തുടങ്ങുന്നത് പോലിരിക്കും..തമാശ കേട്ടാ അടുത്തിരിക്കുന്നവന്റെ ഷോള്‍ഡര്‍ ഇടിച്ചു ഓടിക്കും ആക്ഷന്‍ പടം കണ്ടാല്‍ വയറ്റിലിടിച്ചു ലിവര്‍ നീര് വരുത്തും !

അങ്ങിനെ കുറേനാളുകള്‍ക്ക് ശേഷം സമാധാനമായി ഇന്റര്‍വെല്‍ ആയി ജമാല്‍ക്കാടെ കടെന്നു കട്ടന്‍ ചായയും പപ്പടവടയും കഴിച്ചു പറ്റിലെഴുതി തിരിച്ചുവന്നപോ തോമന്‍ പറയുന്നത്കേട്ടു ഇനി പടം കലക്കും

എളെപ്പന്‍ കുഞ്ഞപ്പെട്ടന്‍ ഒരു സിസ്സര്‍ കത്തിക്കും ലൈറ്റ്‌ മിന്നും അത്  കളയും രണ്ടുമൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോ   ദേഷ്യം വന്ന് "ന്ദൂട്ടെട ശവ്യെ"ന്ന് പറഞ്ഞ് 
അവസാന സിസര്‍ വലിച്ചെറിഞ്ഞത് അടുത്ത സീറ്റിലെക്കായിപോയി. രണ്ടു  മിനിറ്റു കഴിഞ്ഞില്ലാ തീ തീന്നു പറഞ്ഞു ഒച്ചയും ബഹളവും കേട്ട തോമന്‍ സംഗതിപന്തിയല്ലാന്നു കണ്ട് "വന്നേ എളെപ്പാ"ന്നു പറഞ്ഞു പൂച്ച കോഴിക്കുഞ്ഞിനെ കൊണ്ടുപോകുംപോലെ ചാണ്ടിചേട്ടന്‍ സംക്രാന്തിക്കു പോര്‍ക്കിനെ കൊണ്ടു പോകുംപോലെ കുട്ടിക്ക സിമെന്റ് ചാക്ക് കൊണ്ടു പോണപോലെ എളെപ്പനെ പൊക്കിയെടുത്ത് ഒരറ്റ പോക്കാ

പേപ്പര്‍ കൊണ്ടുവന്നതും കത്തിച്ചതും ഞങ്ങളാണല്ലോന്ന ടെന്‍ഷനില്‍ ആഞ്ഞുചവിട്ടിയ തോമന്‍ എല്‍പി സ്കൂളിന്റെ ഷാര്‍പ്പ് വളവില്‍ ഷാര്‍പായി വീശിയോടിച്ചത് ഗുരുത്വാകര്‍ഷണബലം ഉണ്ടെന്നുള്ളതിന് മറ്റൊരു തെളിവായിരുന്നു.ഇടതു കയ്യും കുത്തി വീണ എളെപ്പന്‍ വായില്‍ കൊള്ളാത്ത മുട്ടന്‍ തെറിക്കായ്‌ എണീറ്റ്‌ വാ തുറക്കുന്നതിന് മുമ്പേ തോമന്‍ വീടെത്താറായിരുന്നു.

ഇറങ്ങളെപ്പാന്ന് പറഞ്ഞ് പന്നില്‍ നോക്കിയ തോമന്‍ ദ് വ്ട്യാ പൊയ്യേന്ന് പറഞ്ഞ് റിട്ടേണ്‍ വന്നപ്പോളാണ് കയ്യും കാലും തിരുമ്മി ഇരുട്ടെത്തിരിക്കണ കുഞ്ഞപ്പേട്ടനെ കണ്ടത് 


വന്നപാടെ തോമന്‍ നെഞ്ചുംവിരിച്ച്  ചോദിചൂത്രേ   "എളെപ്പനെന്തുട്ട് കോപ്പാ പേടിചിട്ട് ഇവിടിരിക്കണെന്നേയ് ഞാനില്ലേന്ന് കൂടെ..

ഇതിനു ശേഷം തോമനുമായി സഹവാസം നിറുത്തിയ എളെപ്പന്‍ കയ്യും കാലും ഉളുക്കി വീട്ടിലും,സ്വഭാവത്തിന് യാതൊരുമാറ്റം വന്നില്ലെങ്കിലും അപ്പനെ സഹായിക്കാന്‍ തോമന്‍ ചാലക്കുടിയിലും സെറ്റില്‍ ആയ പിറ്റേ ആഴ്ച സെക്കന്റ്‌ഷോക്ക് ടിക്കെറ്റെടുക്കാന്‍ നേരം തോമനെ കാത്തു നിന്നെങ്കിലും തോമന്‍ വന്നത് സിനിമതുടങ്ങിയതിനു ശേഷമായിരുന്നു കൂടെ ഒരു കേട്ട് മാതൃഭൂമി പേപ്പര്‍ ഞങ്ങള്‍ക്ക് മാത്രമായ്‌ ....

കഴിഞ്ഞാഴ്ച തീപെട്ടി പോയതിനു തീ തീ ന്നു വിളിച്ചുപറഞ്ഞ മോനോടി ടീംസ് അവിടെ തന്നിരുപ്പുണ്ട്....ബി കെയര്‍ഫുള്‍

      

Tuesday, April 24, 2012

ജോസേട്ടനെന്ന ഹീറോ ....

വിമല ഗ്രൌണ്ടിലെ പടിഞ്ഞാറേ സൈഡിലെ തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വൈകീട്ട് ആസ് യുഷ്വല് ചീട്ടു കളിയുടെ ഇന്റര്‍നാഷണല്‍  കോംപെറ്റീഷന്‍ ആരംഭിച്ചു ..പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് ,ഡിഗ്രീ എന്നാ കുരിശെടുത്തു ചുമക്കുന്ന എനിക്ക് റമ്മി മാത്രമേ കളിക്കനറിയൂ എന്നതിനാലും കഴിഞ്ഞ രണ്ടു ദിവസം മിക്ക കളിയും ജയിച്ചതിനാലും വല്ലാത്തൊരു വെമ്പലായിരുന്നു അന്ന് കളി തുടങ്ങാന്‍ .

ഓണത്തിന് പൂക്കളം ഇട്ട പോലെ എന്റെ കൂടെ കളിയ്ക്കാന്‍ ഇരിക്കുന്നവരെല്ലാം ചീട്ടു കളിയുടെ വിശ്വനാഥന്‍ അനന്തോ ക്രംനിക്കോ അയ പുലികുട്ടന്മാര്‍ ആയിരുന്നു . കൂട്ടത്തില്‍ സൂപ്പര്‍ താരം മൂവാറ്റുപുഴയില്‍ നിന്നും അമ്ബനോളിയില്‍ കോപി പേസ്റ്റ്‌ ആയ ആറ്റിപ്രക്കെ ജോസെട്ടെനാ...ഗ്രൗണ്ടില്‍ എത്തിയപാടെ ഷര്‍ട്ട്‌ ഊരി കല്ലുംമേ ഇടുന്ന ജോസേട്ടന്റെ ബോഡി കാണുമ്പോ ഞായറാഴ്ച ഹനീഫ അണ്ണന്റെ മാവിന്ച്ചുവടുള്ള ഇറച്ചികടയില് കൊടുങ്ങ പള്ളീന്നു കുര്‍ബാന വിടുന്നതിനു മുമ്പ് തൂക്കിയിട്ടിരിക്കണ പോത്തിന്റെ കാല് ഓര്‍മ വരുമായിരുന്നു ആറടി പൊക്കവും അതിനൊത്ത ബോഡിയും അതിനെയും കവച്ചുവെക്കുന്ന പോളിയടിയും ആയിരുന്നു ആളുടെ ഒറ്റനോട്ടത്തിലുള്ള പ്രൊഫൈല്‍..മൊബൈല്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വിമല ഗ്രൗണ്ടില്‍ നിന്നും അമ്പനോളിയിലുള്ള ആളുടെ വീട്ടിലുള്ള ഭാര്യ റോസിചെട്ടതിയോടു സംസാരിക്കാന്‍ പാകത്തിന് ശബ്ദസൌകുമാര്യവും ഉണ്ടായിരുന്നു 

ഗ്രൗണ്ടില്‍ വന്ന ആദ്യ ദിവസം തന്നെ വയറ് കുറക്കണംന്നു പറഞ്ഞു കളിക്കാനിറങ്ങിയതും ഉരുണ്ടു വന്ന ആദ്യ പന്ത് തന്നെ പെന്‍സില് കൊണ്ട് കുത്താന്‍ ആഞ്ഞു ഓടിയതും അടി കൊള്ളാതെ പന്ത് പിന്നിലേക്ക്‌ ഉരുണ്ടു പോയതും ഞാന്‍ ചത്തേ...ന്നു പറഞ്ഞു മൂരിക്കുട്ടി ചെളിയുള്ള പടത്തേക്കിറങ്ങുന്നത് പോലെ ഗ്രൌണ്ടില് നെഞ്ചിടിച്ചു വീണതും ഫ്ലാഷ് ബാക്ക്. അതിനു ശേഷം ഫുട്ബോള്‍ കളിച്ചാല്‍ തണ്ടല്‍ വിലങ്ങുമെന്നും ചീടുകളിയാണ് ബുദ്ധി വികസിക്കാന്‍ മനുഷ്യര്‍ക്ക് നല്ലതെന്ന ഫിലോസഫി സ്വയം അപ്ലൈ ചെയ്തു ഇവിടെ സെറ്റ്‌അപ്പയത് 

കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ച് തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ 
ആ സംഭവത്തിന്‌ ശേഷം അക്കോര്‍ഡിംഗ്  ടു ഹിം ജോസെട്ടനായിരുന്നു അവിടുത്തെ മെയിന്‍ ഗുണ്ട..ഈ കഥകളെല്ലാം കേട്ട് ഇതെല്ലം സത്യമാണോ അല്ലയോ എന്നറിയാതെ ഞാന്‍ വിട്ട നെടുവീര്‍പ്പ് പത്താം ക്ലാസിലെ മെയിന്‍ പരീക്ഷക്ക്‌ ഇംഗ്ലീഷ് പേപ്പര്‍ കിട്ടിയപ്പോ പോലും ഞാന്‍ വിട്ടിട്ടില്ല...

കുയിലുണ്ണി ചേട്ടന്റെ വിസിലോട് കൂടി അവിടെ ഫുഡ്‌ബോള്‍ കളിയും ഇവിടെ ചീട്ടു കളിയും തുടങ്ങി. അന്ന് ഗ്രൌണ്ടിന്റെ തൊട്ടുള്ള പാടത്തു വാഴയായിരുന്നു വെച്ചിരുന്നത്. കളി തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞില്ല പോലീസ് വരുന്നെന്നു ആരോ വിളിച്ചു പറഞ്ഞു എല്ലാവരും ചാടി എഴുന്നെല്ക്കുന്നതിനു മുമ്പ് ജോസേട്ടനും പുന്നേലി തോമസേട്ടനും നൂറു മീറ്റര്‍ ഓട്ടത്തിന് വെടിപൊട്ടിയ പോലെ ഓട്ടം തുടങ്ങി കൂടെ ഞാനും. പോലീസു പുല്ലാണെന്ന് അത്ര നേരം പറഞ്ഞുകൊണ്ടിരുന്ന ജോസേട്ടന്‍ പുല്ലു തോടതെയാണ് ഓടുന്നതെന്ന് കൂടെ ഓടിയപ്പോ എനിക്ക് മനസ്സിലായി..മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന്‍ ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന്‍ വളം ഇട്ട പോലെ തെങ്ങിന്‍ തടത്തില്‍ സ്കൂട്ടായി .. ...

തിരിഞ്ഞു നോക്കാതെ ഓടുന്ന ജോസേട്ടന്‍ ആ വഴി അമ്പനോളിയില്‍ പോകാനാവണം തോട് ചാടിക്കടക്കാന്‍ ഒരു ശ്രമം നടത്തി..ഈശോമാറിയോഔസേപ്പേന്നു ഈണത്തില്‍ പാടി ചാടിയ ജോസേട്ടന് പിഴച്ചു .പണ്ട് ഇന്ത്യ വിട്ടിരുന്ന റോക്കെറ്റ് പോലെ പകുതി വഴിയില്‍ കൈതോല മുള്ളിന്റെ എടേല് ഡോള്‍ബി സൌണ്ടില് പൂത്തിരി കത്തണ പോലെ വെള്ളം മേലോട്ട് തെറിപ്പിച്ചു തോടിന്റെ നടുക്ക് ലാന്റ് ചെയ്തു , വീണപാടെ പിടിക്കെറാ.. പിടിക്കെറാന്നൊരു ഒച്ച കേട്ട് ഞാന്‍ വന്നു നോക്കുമ്പോ രണ്ടു കരയിലെയും കൈതോല പിടിച്ചു കുരിശില്‍ കിടക്കുന്ന പോലെ ജോസേട്ടന്‍ ,ഉടനെ കയ്യില്‍ പിടിച്ച എന്നോട് താഴെ പിടിക്കെടാന്ന് നെപ്പോളിയന്‍ ഇന്നസെന്റിന്റെ സ്റ്റൈലില്‍ റിക്വെസ്റ്റ് കേട്ട് താഴെ നോക്കിയ ഞാന്‍, എന്റെ പള്ളി ....ഓടാണെന്റെ ഇടെല് ജോസേട്ടന്റെ മുണ്ട് അമ്മിണിചേച്ചി പശൂനെ കെട്ടാന്‍ കുത്തി വെച്ച കൊല് പറിചെടുക്കണത് ഞാന്‍ കണ്ടിരുന്നു..എന്നാലും ബാക്കിയുള്ള വള്ളിട്രൌസര്‍ ഞാന്‍ നോക്കിയപ്പോ നല്ല ഒഴുക്കുള്ള തോട്ടില് മലര്‍ന്നു കിടക്കണ ജോസേട്ടന്റെ കാലിന്റെ പെരുവിരലില്‍…ഞാന്‍ കൈയില്‍ നിന്നും  പിടി വിട്ടപ്പോഴേക്കും അതാ പോണു ബാക്കിയുള്ള മാനം...ടൈറ്റാനിക്കിലെ ജാക്കിനെ പോലെ ദേ മുങ്ങിപോണൂ ജോസേട്ടനും...പിന്തിരിഞ്ഞു നോക്കിയപ്പോ പോലിസുമില്ല പട്ടാളവുമില്ല...ഒച്ച കേട്ട് നോക്കിയപ്പോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി പോലെ വാഴയിലയില്‍ പൊതിഞ്ഞ ജോസേട്ടന്‍ ദേ പോണൂ എന്റെ മനസ്സിലെ ധൈര്യത്തിന്റെ ആള്‍രുപം ....

സത്യത്തില്‍ പോലീസുകാര്‍ വന്നത് സാക്ക് ടൂര്‍ണമെന്റിന്റെ ഉത്ഘാടനത്തിന് എസ്‌ഐ യെ ക്ഷണിച്ചിരുന്നു അതിന്റെ സമയം അറിയാനായിരുന്നു ...അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്‍സി ചേഞ്ച്‌ ചെയ്യണപോലെ ജോസേട്ടന്‍ പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന്‍ എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട്  ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും .... 

Tuesday, April 17, 2012

മൂക്ക്മുട്ടെ ശശി ....

അന്നൊരു ശനിയാഴ്ച, പതിവ് പോലെ കോഴിമുട്ടപ്പാറയില്‍ നിന്നും സൂര്യന്‍ ഫ്ലാഷ് അടിച്ചു തുടങ്ങി ...
പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം ഇനി വീണ്ടും പഠിപ്പിന്റെ കുരിശെടുത്തു ചുമക്കണോ അതോ ജോസെപ്പെട്ടന്റെ കൂടെ അപ്പോളോയില് പെയിന്റിംഗ് പണിക്ക് പോയി അടിച്ചുപൊളിക്കണോന്നു ആലോചിക്കണ സമയം ....ബ്ലാക്ക്‌ & വൈറ്റില് എന്തോ സ്വപനം കണ്ടുകിടക്കണ നേരത്ത് ജനലില്‍ ഒരു മുട്ട് ...സമയം 8 മണി , നോക്കിയപ്പോ നമ്മടെ ഒരു സോള്ഗഡി 


മൂക്കുമുട്ടെ ശശി ...മൂക്കുമുട്ടെന്നുള്ളത് അവന്റെ അച്ഛന്റെ ഫുഡിങ്ങിലുള്ള ഇന്റെറസ്റ്റ്‌  കൊണ്ട് നാട്ടുകാര് ഇട്ട സര്‍നയിം ആണ് ..അച്ഛന്റെ പാരമ്പര്യം അവനു കിട്ടിയത് കൊണ്ട് നാട്ടാര് അവനും താങ്ങി ആ പേര് 


ജനല്‍ ഇത്തിരി തുറന്നപാടെ ഗഡി മെസ്സേജ് പാസ്സ് ചെയ്തു ...ഡാ ഒരു സീരിയെസ് ഓപറേഷന്‍ 10 മണിക്ക് വായനശാലയുടെ അടുത്ത് വാ ,ഗഡി തെറിച്ചു ...


ഞാന്‍ ആലോചിച്ചു എന്തുട്ടു ഓപറേഷന്‍..ഇവന്‍ FBI യില്‍ ഒന്നും അല്ലല്ലോ ജോലി


മ്മടെ വീടിന്റെ ഒപ്പോസിറ്റ്‌ പുതുതായി വന്ന വീട്ടിലെ കൊച്ചിനെ ജയന്റെ പോസില് പാറ്റാന്‍ പോണ മീനിന്റെ പോലത്തെ മസില് പിടിച്ച് ട്യൂണ്‍ ചെയ്യലാണ് ജോലി, 


കൊച്ചു കാണാന്‍ വല്യ കൊഴപ്പം ഇല്ലെങ്കിലും സ്വഭാവം വട്ടോളി ജോര്‍ജേട്ടന്റെ അവിടെ വെച്ചിരുന്ന  10അടിടെ ഡിഷ്‌ ആന്റിനയുടെ ക്യാച്ചിംഗ് പവറുള്ള വയ്നോട്ടാ .....കൂടെ തീറ്റ പ്രന്തും ... ആകെയൊരു പ്രശ്നം കിടാവിന്റെ അപ്പനൊരു ജിമ്മനാ ....


ഞാന്‍ കുളിച്ചു മെയിന്‍ വര്‍ക്ക് അയ 2കുറ്റി പൂട്ട്‌ അണ്‍ലോഡ്‌ ചെയ്ത്‌ സ്ഥലത്തെത്തി ...പരിപാടി വേറൊന്നുമല്ല ഇവന്റെ കയ്യിലിരിക്കണ ബുക്ക്‌ ആ കിടാവിന് ഡെലിവറി ചെയ്യണം...പറ്റിയ ആളില്ലാത്ത സ്ഥലം പോലീസ് സ്റെറഷനും  വായനശാലയും കഴിഞ്ഞുള്ള ആ വളവാണ് .... ഞങ്ങള്‍ ഈ പ്ലാനില്‍ അലവിക്കാടെ കടേടെ ഒപ്പോസിറ്റ്‌ ചപ്പാത്തിന്റെ സൈഡില്‍  പൈപിന്റെ അടുതായിട്ട്  ഹാള്‍ട്ട് ആയി .


അന്ന് യുവെഴ്സിലെ  ചുള്ളന്മാര്‍ ബൈക്ക് റെന്റിനു   കോടക്കണ പരിപാടി ഉണ്ട്. അന്ന് എല്ലാ പിള്ളേരും ബൈക്ക്  റെന്റിനു  എടുത്തു ഓടിക്കലാണ് ഹോബി , മ്മടെ സൈഡില്  അര്‍നോള്‍ഡ്‌ വേലയുധേട്ടന്‍ റമ്മിക്ക്ചീട്ടു ഇടുന്ന പോലെ പപ്പടം ഉണക്കാന്‍ ഇടുന്നുണ്ട്. നോക്കിയപ്പോ കിടാവ് പോലീസ് സ്ടഷന്‍ കടന്നു കപ്പേളയുടെ അവിടെ എത്താറായി, 


ആ സമയത്ത് ഒരു ഗഡി ബൈക്ക് ഒരു മാതിരി റൈസ് ചെയ്യണ ഒച്ച ,എന്തോ ഒരു സ്പെല്ലിംഗ് മിസ്ടയ്ക് മണക്കുന്നു അടുത്ത നിമിഷം ആ ചുള്ളന്‍ അക്സിലറെറര്‍ ഫുള്ളാ കൊടുത്ത് ക്ലെച്ചാ വിട്ടു ഞാന്‍ നോക്കിയപ്പോ ബൈക്ക് സെന്റ്‌ അന്തോനീസ് പുണ്യാളന്റെ കുതിര ചാടണ പോലെ ഫ്രന്റ്‌ വീല്‍ പൊങ്ങി ഒരു വരവ് ഇത് കണ്ടു വേലയുധേട്ടന്‍ എന്നെ കൊല്ലാന്‍ വരണേ....ന്നു അലറി വിളിച്ചു ഞങ്ങടെ നേരെ നൂലില്‍ പൊക്കിയ മാതിരി ഒരൊറ്റ ചാട്ടം ഞാന്‍ നോക്കിയപ്പോ ശശിയും വേലയുധേട്ടനും ഇപ്പൊ കല്യാണം കഴിഞ്ഞ കപ്പിള്‍സിനെ  പോലെ എന്റെ തൊട്ടടുത്ത്‌ കെട്ടിപിടിച്ചു നില്ക്കു ന്നു ബുക്ക് താഴെ വീണും കിടക്കുന്നു 


ഈ ഗഡി വീരവാദം മുഴക്കിയിട്ടാണെന്നു തോന്നുന്നു വണ്ടിയെടുത്തത് ഇത് കണ്ടിട്ടാ യുവെഴ്സിലെ  ചുള്ളന്മാര്‍ മമ്മുക്കാടെ സിനിമ കണ്ട ലലെട്ടെന്റെ ഫാന്‍സ്‌കാരെ  പോലെ കൂവലോട് കൂവ് ഗഡി ഇപ്പൊ ശരിയാക്കി തരാടാന്നാ മട്ടില് കോംപ്ലാന്‍ കുടിച്ച കുട്ടിയെ പോലെ വീണ്ടും അക്സിലെറെററാ ഫുള്ളാക്കി ക്ലെച്ചാ വിട്ടു , എല്ലാ കുരിശും നമ്മടെ നെഞ്ചത്ത് എന്നാ മട്ടില് പിന്നെയും ഞങ്ങടെ നേരെ തന്നെ പഴയതിലും ഭീകരമായ ഒരു വരവ് ,ഇത് കണ്ടു കോണ്ടലീസ റൈസിന്റെ കേരള പതിപ്പുള്ള അംബനോളിയില്‍ ഉള്ള ചേച്ചി അപ്പോളോയിലെ സൈറണ്‍ പോലെ നീട്ടി ഒരു കരച്ചിലാ ..... ഈ ഒരു നീക്കം മുന്നേ പ്രതീക്ഷിചിട്ടാവണം വേലയുധേട്ടന്‍ അടുത്ത സെക്ന്റില്‍ വട്ടോളി ജോസേട്ടന്റെ മതിലിന്റെ മേലെ പറന്നെത്തി .... നെറ്കേം തലേല് മച്ചിങ്ങ വീണ മാതിരി കുറച്ചു നേരത്തേക്ക് ഒന്നും എനിക്ക് മനസ്സിലായില്ല ഒരു ജഗ പോഗ ...


...പിന്നെ നോക്കുമ്പോള്‍ മ്മടെ ശശി കാനയില് , ജബ്ബര്‍ക്ക  ഓഫര്‍ ഇട്ടു മീന്‍ വില്കുമ്പോ ആളു കൂടണ പോലെ നിറയെ ആള്‍ക്കാരും  , ബുക്ക് കിടവിന്റെ തൊട്ടു പിറകെ വന്ന തന്തപ്പിടിയുടെ കയ്യിലും, അവിടെ പരുങ്ങി നില്ക്കണ എന്റെ മോത്തെക്കും ബൂക്കിന്റുള്ളിലെ കത്തിലെക്കും മാറി മാറി നോക്കി ,അടുത്ത സെകണ്ടില് പ്‌...ഫാ ന്നു ഒരു ഒച്ചയും പട പടാന്നു കാനയില്‍ കിടക്കുന്ന ശശിയെ വലിച്ചിട്ട് നാലു പൂശും , ആള്‍ സംസാരം കുറവായതിനാല്‍ ഇടീല് നല്ല കോണ്‍സെന്ട്രേഷന്‍  ആയിരുന്നു എന്നാണ് ശശി അമ്മ വീടായ അങ്കമാലിയിലേക്ക് പണിഷ്മെന്റ്റ്‌ ട്രാന്സ്ഫെറിനു മുമ്പായി എന്നോട് പറഞ്ഞത്, എന്നാലും ഇത്രയും തിരക്കിനിടയില്‍ എന്തിനാ ബുക്ക് കൊടുത്തു അടി വാങ്ങ്യെന്നു ഒരു പിടിത്തവും കിട്ടിയില്ല ഇതുവരെ എനിക്ക് .......ശശിക്ക് ആ ബൈക്ക്ഓടിച്ചവനെയും