Friday, June 1, 2012

ഇറ്റാലിയന്‍ ഫ്രീകിക്ക്‌

ഏതു പോലീസുകാരനും ഒരു പറ്റ് പറ്റും, പട്ടി കടിച്ചാലും ഇങ്ങനെ ഒരു പറ്റ് പറ്റരുതെന്നു വര്‍തുണ്ണിയെട്ടന് എങ്ങന്യാ തോന്നാണ്ടിരിക്ക്യാ..

അത് പോലത്തെ പൂശല്ലേ കിട്ടീത്.
  
"പോയെരാ പണ്ടാറക്കാലാ"ന്നു പറഞ്ഞ് ചൂട്ടുമടല് കൊണ്ട് കൊണ്ടലീസ റൈസിന്റെ മൂത്ത ചേച്ചിയെപ്പോലിരിക്കണ മാളുമ്മായി വര്‍തുണ്ണിയേട്ടന്റെ നെറ്കേം തലേല് അടിച്ച അടി കേട്ട് ഭൂമി രണ്ടായി പിളര്‍ന്നില്ല പൂര്‍ണചന്ദ്രേട്ടന്‍ കഷ്ണങ്ങളായി പോടിഞ്ഞില്ല പകരം സന്ധ്യാനേരത്തെ സ്വര്‍ണനിറമുള്ള വെയിലില്‍ ഊളാക്കുത്തി കളിച്ച തുമ്പികള്‍ സ്റ്റില്‍ ഗിയറിട്ട്നിന്ന് ഒന്ന് നോക്കി,പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറെ പോലെ തെങ്ങിന്‍ മുകളില്‍ നിന്നും അണ്ണാന്‍ തിരക്കിട്ട് താഴെ വന്ന് എന്തുട്ടിവടെ പ്രശ്നം ആരാ ടിക്കറ്റ്‌ എടുക്കാത്തെ എന്ന മട്ടില്‍ നോക്കിപ്പോയി.

സിറ്റ്വേഷന്‍ ഇത്ര സിമ്പിള്‍ ആയിരുന്നെങ്കിലും നായകന്‍റെ മോന്ത അടൂരിന്റെ പടത്തിലെ ഗോപകുമാറിനേക്കാളും വിജ്രംഭിച്ചിരുന്നു.

യാര്‍ഡ്ലി പൌഡര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി ജങ്ങ്ഷനിലേക്കിറങ്ങിയ മാപ്ല പാക്‌ കടലെടുക്ക് നീന്താന്‍ പോയി പകുതി വഴിയില്‍ കുളിച്ച് ഉപ്പ് വെള്ളവും കുടിച്ച്  തിരിച്ചുവന്ന മുരളീധരന്റെ പോലെ അപ്പൊ തന്നെ തിരിച്ചു വന്നത് കണ്ടപ്പോ മേരി ചേട്ടത്തി കാര്യമന്വേഷിചെങ്കിലും ഒന്നമര്‍ത്തി മൂളി ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അനന്തതയിലേക്ക് കണ്ണും നട്ടു മൂപ്പരിരുന്നു.

എന്തൂട്ടാ പറ്റ്യേന്നു മേരിചെട്ടത്തിക്ക് ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും ഈ സമയം കൊണ്ട് ജങ്ങ്ഷനില്‍ ചില്ലറ കവറേജാണോ ഈ അടിക്ക് കിട്ടിയത്.  

മൂത്തമോന്‍ ഷാബു ഗള്‍ഫില്‍ പോയി വന്ന ആദ്യത്തെ ലീവിന്റന്നു ഈ സംഭവത്തോടെ  സാധാരണക്കാരില്‍ സാധാരണക്കാരനായ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ പോലും എടുക്കാത്ത  വര്‍തുണ്ണിയേട്ടന്‍ "ഇറ്റാലിയന്‍ വര്‍തുണ്ണി"യായി വെള്ളികുളങ്ങര ഉപഭൂഖണ്ടത്തില്‍ ഫെയ്മസായി.അതുവരെ ജോനോനുറുമ്പ് കൂട്ടം കൂടിയിരിക്കണ പോലത്തെ രാജ്യമാണ് ഇറ്റലിയെന്നോ ബുര്‍ലുസ്കോണി എന്നാല്‍ ഏതോ ഫോറിന്‍കോണി അല്ല പണ്ടത്തെ സിനിമയിലെ ടിജി രവിയുടെ സ്വഭാവമുള്ള ഇറ്റലിയിലെ   പ്രസിഡന്റ്ടായിരുന്നു എന്നൊന്നും അറിയാത്ത ഇദ്ദേഹം, മാര്‍പാപ്പ ആ കരയിലെ ആളായത് കൊണ്ട് മാത്രം ഐസ് ക്രീം എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാലികുട്ടിക്കാകുണ്ടാകുന്ന വിഷമം പോലെ ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കുണ്ടായില്ല.

അഴകിയ രാവണിനിലെ ഇന്നസെന്റിനെ പോലെ തെക്കേക്കരയിലെ ചെറിയൊരു നാട്ടുപ്രമാണിയും പൊതുകാര്യപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമാകാന്‍ ആഗ്രഹിച്ചിരുന്ന അത്യാവശ്യം പൊങ്ങച്ചക്കാരനായ പാവം പാവം ഷോമാന്‍ മാത്രമായിരുന്നു വര്‍തുണ്ണിയെട്ടന്‍.

ഷാബു പത്താം ക്ലാസ്സ്‌ എന്ന ഹൈജമ്പ്‌ ചാടിക്കടക്കാനാകാതെ തണ്ടലും കുത്തിവീണ മൂന്നാം ശ്രമത്തിനു ശേഷം എഡ്യുക്കേഷനൊന്നും ഇനി സ്കോപ്പില്ല എന്ന് പറഞ്ഞ് ടെക്നിക്കല്‍ സൈഡില്‍ ട്രൈ ചെയ്യാന്‍ മധുവേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പഠിച്ച് ഗള്‍ഫില്‍പോയി മൂന്ന് നാല് കാര്‍ട്ടൂണ്‍ സാധനങ്ങളും പ്ലാസ്റ്റിക്‌ പുല്ലുപായയും കയ്യില്‍ ടേപ്പ്റെക്കോര്‍ഡറും പിടിച്ചുള്ള വരവില്‍ പതിവിലധികം ആനന്ദപുളകിതനും അഭിമാനപൂരിതനാകുകയും ചെയ്തു.

പെട്ടി പൊട്ടിച്ച് "അപ്പനിഷ്ടമുള്ളതെടുത്തപ്പാ" ന്ന് പറഞ്ഞപ്പോ ഇറച്ചിക്കും മീനിനും വെച്ച നോമ്പ്, വീട്ടണെന്റെന്ന് ബീഫും ചിക്കനും കണ്ടപോലെ ആക്രാന്തമുണ്ടായെങ്കിലും അതെല്ലാം കണ്ട്രോള്‍ ചെയ്തു "എല്ലാം മ്മടോടത്തെയല്ലേ"ന്ന് പറഞ്ഞ് 555ന്റെ ഗള്‍ഫിന്റെ ഐക്കണ്‍ സിഗരെറ്റും ലൈറ്റുറും കളര്‍ഫുള്ളായിട്ടിരിക്കണ   ഷോര്‍ട്ട് ട്രൌസറിന്റെ പാക്കെറ്റുമാണെടുത്തത്.

"മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന് ചോദിച്ചവരോട് "ഷോ"ചെയ്യാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ 555ഉം ലൈറ്റുറും "ഇനി എന്തുട്ടാ അവന്‍ കൊണ്ടരാത്തെ,ഇതുവരെ അവന്‍ കൊണ്ടാന്നണ്ട്"ന്ന് പറഞ്ഞ് മുന്നിലും പിന്നിലും ഇറ്റലീന്ന് എഴുതിയ ഷോര്‍ട്ട് ട്രൌസര്‍ വരെ മുണ്ടോന്നു പൊക്കി എല്ലാര്‍ക്കും കാണിച്ചു കൊടുത്തു.

ഇതു തന്നെയാണ് തെക്കേക്കരയിലെ ജാന്‍സിറാണി എന്നറിയപ്പെട്ടിരുന്ന അയല്‍ക്കാരിയും   കാട്ടില്‍ വിറക്‌ വെട്ടാന്‍ പോയ നേരം വിറകിന്റെ കൂടെ തേക്കുംകൂടെ വെട്ടിയപ്പോ "സര്‍ക്കാരിന്റെ മരമല്ലേ എന്തിനാ അത് വെട്ടണെ"ന്ന് സൌമ്യമായി സ്ലോമോഷനില്‍ ലാത്തി ചുഴറ്റി ചോദിച്ച രണ്ടു ഫോറസ്റ്റ്‌ ഗാര്‍ഡ്‌മാരെ ഇന്‍ ഹരിഹര്‍ നഗറിലെ ഫിലോമിനയെ പോലെ വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടാനോങ്ങി ഓടിച്ച മാളുമമ്മായിയും ചോദിച്ചത്  "മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന്.മിസ്സ്‌ മാളുവുമായിട്ടുള്ള എടാ പോടാ ബന്ധംവെച്ച് വര്‍തുണ്ണിയെട്ടന് ഉത്തരം പറഞ്ഞതും ബാക്കി നാട്ടുകാരോട് പറഞ്ഞ അതേ പോലെ തന്നെയാണ്..!

പക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....

അടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...